
ദില്ലി: ഇന്ത്യയ്ക്കും യുഎഇയ്ക്കും ഇടയിലുള്ള വിമാന സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ചൊവ്വാഴ്ച റോയിട്ടേഴ്‍സിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വിമാന സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് യുഎഇയില്‍ നിന്നുള്ള വിമാന കമ്പനികള്‍ ഇന്ത്യന്‍ സര്‍ക്കാറിനെ സമീപിച്ചിരുന്നു.
നിലവില്‍ ഇന്ത്യയ്ക്കും യുഎഇയ്ക്കും ഇടയില്‍ അനുവദിച്ചിരിക്കുന്ന പരമാവധി സീറ്റുകളുടെ എണ്ണം ആഴ്ചയില്‍ 65,000 ആണ്. ഇതില്‍ 50,000 സീറ്റുകളുടെ കൂടി വര്‍ദ്ധനവാണ് യുഎഇ ആവശ്യപ്പെട്ടത്. എന്നാല്‍ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ലെന്ന് ജ്യോതിരാദിത്യ സിന്ധ്യ അഭിമുഖത്തില്‍ പറഞ്ഞു. വ്യോമയാന രംഗത്ത് അതിവേഗം വളരുന്ന വിപണികളിലൊന്നാണ് ഇന്ത്യ. നിലവിലുള്ള വിമാനങ്ങളുടെ ലഭ്യതയും കടന്ന് യാത്രകളുട ആവശ്യകത മുന്നോട്ട് കുതിക്കുകയാണ്. ഇന്ത്യയില്‍ നിന്നുള്ള അന്താരാഷ്‍ട്ര വിമാന സര്‍വീസുകളില്‍ നല്ലൊരു ഭാഗവും എമിറേറ്റ്സ്, ഖത്തര്‍ എയര്‍വേയ്സ് തുടങ്ങിയ ഗള്‍ഫ് വിമാനക്കമ്പനികള്‍ വഴി ദുബൈ, ദോഹ പോലുള്ള ഹബ്ബുകള്‍ വഴിയാണ് നടക്കുന്നത്. വിദേശ വിമാന കമ്പനികളിലേക്ക് നഷ്ടമാവുന്ന ഈ വ്യോമ ഗതാഗതം തിരിച്ചുപിടിക്കാനാണ് സര്‍ക്കാര്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി അഭിമുഖത്തില്‍ പറയുന്നു.
കണ്ണൂര്‍, ഗോവ, അമൃത്‍സര്‍, തിരുച്ചിറപ്പള്ളി, കോയമ്പത്തൂര്‍, ഭുവനേശ്വര്‍, ഗുവാഹത്തി, പൂനെ എന്നിവിടങ്ങിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്താനുള്ള സന്നദ്ധതയാണ് യുഎഇ ആസ്ഥാനമായുള്ള വിമാനക്കമ്പനികള്‍ അറിയിച്ചത്. എന്നാല്‍ ഇന്ത്യന്‍ കമ്പനികള്‍ ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ദീര്‍ഘദൂര യാത്രകള്‍ക്ക് ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് നേരിട്ടുള്ള കൂടുതല്‍ സര്‍വീസുകള്‍ പ്രോത്സാഹിക്കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് നടപടികള്‍ ഉണ്ടാവുമെന്നാണ് സൂചന.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam