
ദില്ലി: ഇന്ത്യന്‍ കമ്പനികള്‍ക്ക് അബുദാബിയില്‍ എണ്ണപര്യവേഷണത്തിന് അനുമതി. ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ്, ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡ് എന്നിവയുടെ കൺസോർട്യത്തിനാണ് അബുദാബി ഓൺഷോർ ബ്ലോക്ക് ഒന്നിൽ പര്യവേക്ഷണം നടത്താൻ അനുമതി ലഭിച്ചത്. എണ്ണ പരിവേഷണം സംബന്ധിച്ച ധാരണയിൽ കണ്‍സോര്‍ഷ്യവും അബുദാബി നാഷനൽ ഓയില്‍ കമ്പനിയും ഒപ്പുവെച്ചു.
കരാറിന് അബുദാബി സുപ്രീം പെട്രോളിയം കൗൺസിൽ അംഗീകാരം നൽകുകയും ചെയ്തിട്ടുണ്ട്. ബ്ലോക്ക് ഒന്നിൽ എണ്ണ വാതക പരിവേക്ഷണ ഘട്ടത്തിൽ 100 ശതമാനം ഓഹരിയും കൺസോർഷ്യത്തിനായിരിക്കും. 62.6 കോടി ദിർഹമാണ് കൺസോര്‍ഷ്യം പദ്ധതിയിൽ നിക്ഷേപിക്കുന്നത്. പരിവേക്ഷണം വിജയകരമായാൽ ഉൽപാദനത്തിനുള്ള അനുമതി ഇവര്‍ക്ക് ലഭിക്കും. ഉൽപാദന ഘട്ടത്തിൽ 60 ശതമാനം ഓഹരി അഡ്നോകിനായിരിക്കും. 35 വർഷത്തിനാണ് കരാർ.
കരാറിൽ യു.എ.ഇ സഹമന്ത്രിയും അഡ്നോക് ഗ്രൂപ്പ് സി.ഇ.ഒയുമായ ഡോ. സുൽത്താൻ അഹ്മദ് ആൽ ജാബിർ, ഭാരത് പെട്രോളിയം കോർപറേഷൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ദുരൈസ്വാമി രാജ്കുമാർ, ഇന്ത്യൻ ഓയിൽ കോർപറേഷൻ ചെയർമാൻ സഞ്ജീവ് സിങ് എന്നിവരാണ് ഒപ്പുവെച്ചത്. ഇന്ത്യയും യു.എ.ഇയും തമ്മിലെ തന്ത്രപ്രധാന ബന്ധത്തിൽ ഊർജ സഹകരണത്തിനുള്ള സുപ്രധാന പങ്ക് വ്യക്തമാക്കുന്നതാണ് കരാറെന്ന് ഡോ. സുൽത്താൻ അൽ ജാബിർ പറഞ്ഞു.
ഇന്ത്യൻ കണ്‍സോര്‍ഷ്യത്തിന് നൽകിയ ബ്ലോക്ക് ഒന്നിൽ പരമ്പരാഗത എണ്ണ-വാതക ഉൽപാദന അവസരമായിരിക്കും ലക്ഷ്യം വെക്കുക. പരിവേഷണ അനുമതി യു.എ.ഇയുമായും അഡ്നോകുമായുമുള്ള ചരിത്രപരമായ ബന്ധത്തെ ശക്തിപ്പെടുത്തുമെന്ന് രാജ്കുമാർ പറഞ്ഞു. അബുദാബി ലോവർ സകൂമിൽ ഇന്ത്യൻ എണ്ണ-വാതക കമ്പനികൾ ഓഹരി സ്വന്തമാക്കിയതിന് ശേഷമുള്ള സഹകരണ പദ്ധതിയാണിത്. ഹൈഡ്രോകാർബൺ മേഖലയിൽ യു.എ.ഇയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam