
ദുബായ്: തര്‍ക്കത്തിനിടെ ഹൃദയാഘാതമുണ്ടായി സുഹൃത്ത് മരിച്ച സംഭവത്തില്‍ ഇന്ത്യക്കാരന് ദുബായ് കോടതി രണ്ട് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. കൊലപ്പെടുത്താന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് കോടതിയില്‍ വാദിച്ച ഇയാള്‍ സംഭവ സമയത്ത് മദ്യപിച്ചിരുന്നുവെന്ന് സമ്മതിച്ചു. ഇതേ തുടര്‍ന്ന് 2000 ദിര്‍ഹം പിഴ ശിക്ഷയും വിധിച്ചിട്ടുണ്ട്. ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ നാടുകടത്തും.
ജനുവരി 18ന് അല്‍ മുഹൈസിനയിലെ ലേബര്‍ ക്യാമ്പിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഇരുവരും തമ്മില്‍ തര്‍ക്കിക്കുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്. ബോധരഹിതനായി നിലത്തുവീണതോടെ മറ്റ് തൊഴിലാളികള്‍ ആംബുലന്‍സ് വിളിച്ച് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. ഇരുവരും തമ്മില്‍ വഴക്കിടുന്നത് കണ്ടുവെന്നും എന്നാല്‍ അല്‍പസമയം കഴിഞ്ഞ് ഒരാള്‍ ബോധരഹിതനായി നിലത്ത് വീഴുകയായിരുന്നുവെന്നും ഒപ്പമുണ്ടായിരുന്നവര്‍ മൊഴി നല്‍കി. ഇതോടെയാണ് അല്‍ ഖുസൈസ് പൊലീസ് ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്തത്.
എന്നാല്‍ ഹൃദയാഘാതമാണ് മരണ കാരണമെന്നും ഇയാള്‍ക്ക് നേരത്തെ ഹൃദ്രോഗമുണ്ടായിരുന്നെന്നും ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. കേസ് വിചാരണ നടത്തിയ ദുബായ് കോടതി രണ്ട് വര്‍ഷം തടവ് ശിക്ഷയാണ് ഇന്ത്യക്കാരന് വിധിച്ചത്. വിധിക്കെതിരെ ഇയാള്‍ക്ക് 15 ദിവസത്തിനകം അപ്പീല്‍ നല്‍കാനാവും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam