മകളെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തി പ്രവാസി ഇന്ത്യന്‍ വ്യവസായി ആത്മഹത്യ ചെയ്തു

By Web TeamFirst Published Jan 19, 2021, 2:34 PM IST
Highlights

കൈയ്ക്ക് വെടിയേറ്റ ഭാര്യ രഷ്പാല്‍ കൗര്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. ഇവരെ ചികിത്സയ്ക്കായി അല്‍ബനി മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.

ന്യൂയോര്‍ക്ക്: പതിനാലുകാരിയായ മകളെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തിയ ശേഷം ഇന്ത്യന്‍- അമേരിക്കന്‍ വ്യവസായി ആത്മഹത്യ ചെയ്തു. ന്യൂയോര്‍ക്കില്‍ താമസിച്ചിരുന്ന ഭൂപീന്ദര്‍ സിങ്(57)ആണ് മകളെയും ഭാര്യയുടെ മാതാവിനെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. വെടിയേറ്റ ഭാര്യ രഷ്പാല്‍ കൗര്‍(40) പരിക്കുകളോടെ രക്ഷപ്പെട്ടു.

ന്യൂയോര്‍ക്കിന്റെ തലസ്ഥാനമായ അല്‍ബാനിക് സമീപമുള്ള കാസ്ടല്‍ട്ടനില്‍ ജനുവരി 13ന് രാത്രിയാണ് സംഭവം ഉണ്ടായത്. മകള്‍ ജസ്ലീന്‍ കൗറിനെയും ഭാര്യാമാതാവ് മഞ്ജീത് കൗറിനെയും(55)വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം സിങ് സ്വയം വെടിയുതിര്‍ക്കുകയായിരുന്നെന്നാണ് വിവരം. വീട്ടിലെ അസ്വാരസ്യങ്ങളാണ് കൊലപതാകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൈയ്ക്ക് വെടിയേറ്റ ഭാര്യ രഷ്പാല്‍ കൗര്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. ഇവരെ ചികിത്സയ്ക്കായി അല്‍ബനി മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.

ഭൂപീന്ദര്‍ സിങ് ഭക്ഷണം നല്‍കാറില്ലെന്നും തന്നെ പുറത്തെവിടേക്കെങ്കിലും കൊണ്ടുപോകുകയോ കാര്‍ ഓടിക്കാന്‍ അനുവാദം നല്‍കുകയോ ചെയ്തിരുന്നില്ലെന്നും ഭാര്യ രഷ്പാല്‍ കൗര്‍ പറഞ്ഞിട്ടുള്ളതായി അയല്‍വാസി ജിം ലന്‍ഡ്‌സ്‌ട്രോം മാധ്യമങ്ങളോട് പറഞ്ഞു. ന്യൂയോര്‍ക്കിലെ ഹഡ്‌സണില്‍ മദ്യം വില്‍ക്കുന്ന കട നടത്തുകയായിരുന്നു സിങ്. ഇയാള്‍ക്കെതിരെ 2016ല്‍ ബലാത്സംഗത്തിന് കേസെടുത്തിരുന്നെങ്കിലും വിചാരണയ്ക്ക് ശേഷം വെറുതെ വിട്ടു. 
 

click me!