
ദുബായ്: ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച ഇന്ത്യക്കാരന്‍ ദുബായില്‍ പിടിയിലായി. 18,000 ദിര്‍ഹം (3.5 ലക്ഷത്തോളം ഇന്ത്യന്‍ രൂപ) വിലവരുന്ന രണ്ട് നെക്ലേസുകളാണ് ഇയാള്‍ മോഷ്ടിച്ചത്. 27കാരനായ പ്രതിക്കെതിരായ കേസ് കഴിഞ്ഞ ദിവസം ദുബായ് പ്രാഥമിക കോടതിയുടെ പരിഗണനയ്ക്ക് വന്നു.
ജൂണ്‍ 22നാണ് ഇന്ത്യക്കാരന്‍ മോഷണം നടത്തിയതെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ രേഖകള്‍ വ്യക്തമാക്കുന്നു. സ്ഥാപനത്തിന്റെ മാനേജ്മെന്റ് നാഇഫ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന് പിന്നാലെ ഇയാളെ കസ്റ്റഡിയിലെടുത്തു. രാവിലെ 11 മണിയോടെ ചില ആഭരണങ്ങള്‍ നഷ്ടമായതായി സംശയം തോന്നിയതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയതെന്ന് സ്ഥാപനത്തിലെ മാനേജര്‍ പറഞ്ഞു. ആഭരണങ്ങളുടെ ഭാരത്തില്‍ കുറവ് വന്നിട്ടുണ്ടെന്ന് മനസിലായതോടെ വിശദമായി പരിശോധിച്ചു. രണ്ട് നെക്ലേസുകളാണ് നഷ്ടമായതെന്ന് കണ്ടെത്തിയതോടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയായിരുന്നു.
ജീവനക്കാരന്‍ തന്നെ രണ്ട് നെക്ലോസുകളും മോഷ്ടിക്കുന്നത് സിസിടിവി ക്യാമറകളില്‍ വ്യക്തമായിരുന്നു. മാനേജ്മെന്റ് ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. പിന്നീട് പൊലീസെത്തി വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. മോഷ്ടിച്ച ആഭരണങ്ങള്‍ കടലിലെറിഞ്ഞെന്നാണ് ഇയാള്‍ പറഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam