അന്താരാഷ്ട്ര സഹകരണ ദിനം; കാലാവസ്ഥാ വ്യതിയാനത്തിനെതിരെ കൈകോര്‍ക്കാന്‍ ആഹ്വാനം ചെയ്ത് യൂണിയന്‍ കോപ്

By Web TeamFirst Published Jul 6, 2020, 2:37 PM IST
Highlights

ലോകമെമ്പാടുമുള്ള സഹകരണ സ്ഥാപനങ്ങളുടെ യോജിച്ചുള്ള പ്രവര്‍ത്തനം കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പ്രവര്‍ത്തനങ്ങളില്‍ സഹായകമാവുമെന്ന് തന്നെയാണ് യൂണിയന്‍ കോപിന്റെ പ്രതീക്ഷ. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ സുസ്ഥിര വികസന സങ്കല്‍പ്പങ്ങളോടുള്ള യൂണിയന്‍ കോപിന്റെ താത്പര്യവും ആ വഴിയ്ക്കുള്ള പരിശ്രമവും കൂടിയാണ് ഇത് വ്യക്തമാക്കുന്നത്. 

ദുബായ്: സഹകരണ സ്ഥാപനങ്ങളുടെ അന്താരാഷ്ട്ര കൂട്ടായ്മയായാ ഇന്റര്‍നാഷണല്‍ കോഓപ്പറേറ്റീവ് അലയന്‍സിന്റെ വെബ്സൈറ്റിലെ ഇന്ററാക്ടീവ് മാപ്പില്‍ ഇടംനേടി യൂണിയന്‍ കോപ്. കാലാവസ്ഥാ വ്യതിയാനം തടയുന്നതിനും കാര്‍ബണ്‍ ഫൂട്ട്പ്രിന്റ് കുറയ്ക്കുന്നതിനും നല്‍കുന്ന സംഭാവനകള്‍ പരിഗണിച്ചാണ് യുഎഇയിലെ ഏറ്റവും വലിയ സഹകരണ സ്ഥാപനമായ യൂണിയന്‍ കോപിന് ഈ അംഗീകാരം. 

ലോകമെമ്പാടുമുള്ള സഹകരണ സ്ഥാപനങ്ങളുടെ യോജിച്ചുള്ള പ്രവര്‍ത്തനം കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പ്രവര്‍ത്തനങ്ങളില്‍ സഹായകമാവുമെന്ന് തന്നെയാണ് യൂണിയന്‍ കോപിന്റെ പ്രതീക്ഷ. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ സുസ്ഥിര വികസന സങ്കല്‍പ്പങ്ങളോടുള്ള യൂണിയന്‍ കോപിന്റെ താത്പര്യവും ആ വഴിയ്ക്കുള്ള പരിശ്രമവും കൂടിയാണ് ഇത് വ്യക്തമാക്കുന്നത്. വരും വര്‍ഷങ്ങളില്‍ യൂണിയന്‍ കോപിന്റെ കെട്ടിടങ്ങളില്‍ നിന്നുള്ള കാര്‍ബണ്‍ ബഹിര്‍ഗമനം 25 ശതമാനം കുറച്ചുകൊണ്ട് പരിസ്ഥിതി സംരക്ഷണത്തിന് കൂടുതല്‍ പരിഗണന നല്‍കാനാണ് ശ്രമിക്കുന്നതെന്ന് യൂണിയന്‍ കോപ് ഡയറക്ടര്‍ ഓഫ് ഹാപ്പിനെസ് ആന്റ് മാര്‍ക്കറ്റിങ് ഡോ. സുഹൈല്‍ അല്‍ ബസ്തകി പറഞ്ഞു.

ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ സജ്ജീകരിച്ചും ഇലക്ട്രിക് ഹീറ്ററുകള്‍ സ്ഥാപിച്ചും പരിസ്ഥിതിയോടിണങ്ങുന്ന തരത്തിലുള്ള എയര്‍ കണ്ടീഷണറുകളും ഊര്‍ജലാഭം നല്‍കുന്ന ലൈറ്റുകളുള്‍പ്പെടെയുള്ളവയും സ്ഥാപിച്ചും കുറഞ്ഞ ഊര്‍ജഉപയോഗമുള്ള ആധുനിക കെട്ടിട നിര്‍മാണ സംവിധാനങ്ങള്‍ ഉപയോഗിച്ചും ലക്ഷ്യം കൈവരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രകൃതിയിലെ വെളിച്ചവും വായുസഞ്ചാരവും തന്നെ പരമാവധി ഉപയോഗപ്പെടുത്തുന്ന തരത്തിലുള്ള രൂപകല്‍പനകള്‍ സ്വീകരിക്കുകയും അവയില്‍ ഹരിത-ജല സാന്നിദ്ധ്യം ഉറപ്പാക്കുകയും ചെയ്യും. ഇതിന് പുറമെ പരിസ്ഥിതിക്ക് അനിയോജ്യമായതും ജൈവ വിഘടനം സംഭവിക്കുന്നതുമായ ഷോപ്പിങ് ബാഗുകളാണ് യൂണിയന്‍കോപ് സ്റ്റോറുകളില്‍ ഉപയോഗിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ഓര്‍ഗാനിക് പച്ചക്കറികളും ലഭ്യമാക്കുന്നു.

വ്യക്തിതലത്തില്‍ ഇത്തരം ഉദ്യമങ്ങള്‍ ചെറുതായി തോന്നുമെങ്കിലും ലോകമെമ്പാടുമുള്ള സഹകരണ സ്ഥാപനങ്ങളും ഇതര സ്ഥാപനങ്ങളും ഇവ നടപ്പാക്കുമ്പോള്‍ അത് വലിയ മാറ്റങ്ങളുണ്ടാക്കുമെന്നും അല്‍ ബസ്‍തകി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം കൊണ്ട് രൂക്ഷമായ ജലക്ഷാമവും മരുഭൂവത്കരണവും മറ്റേതൊരു പ്രദേശത്തെക്കാളും കൂടുതല്‍ ബാധിച്ചിട്ടുള്ളത് മദ്ധ്യപൂര്‍വദേശവും വടക്കേ ആഫ്രിക്കയും ചേര്‍ന്ന പ്രദേശത്താണെന്നുള്ളതില്‍ നിന്നുതന്നെ ഇതിന്റെ ആഘാതം മനസിലാക്കാനാവും. 2050ഓടെ ആളോഹരി ഭക്ഷ്യ വിഭവങ്ങള്‍ പകുതിയായി കുറയുമെന്ന യു.എന്‍ ഫുഡ് ആന്റ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ കണക്കുകളും ശുഭസൂചനയല്ല നല്‍കുന്നത്. ജല സംരക്ഷണ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ജലസേചന സംവിധാനങ്ങള്‍ ആധുനികവത്കരിക്കുകയും വേണം. യുഎഇ വിജയികരമായി നടപ്പിലാക്കിയ മാതൃകയാണിത്. എല്ലാവരും ചേര്‍ന്ന് മാറ്റങ്ങളുണ്ടാക്കാനാവുമെന്നും പിന്തുടരാവുന്ന മാതൃകകള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നുമാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

1923 മുതല്‍ എല്ലാ വര്‍ഷവും ജൂലെയിലെ ആദ്യത്തെ ശനിയാഴ്ചയാണ് ഇന്റര്‍നാഷണല്‍ കോഓപ്പറേറ്റീന് അലയന്‍സിന്റെ നതൃത്വത്തില്‍ അന്താരാഷ്ട്ര സഹകരണ ദിനമായി ആഘോഷിക്കുന്നത്. ഈ വര്‍ഷം ജൂലൈ നാലിനായിരുന്നു സഹകരണ ദിനാഘോഷം.

click me!