
ദുബൈ: ഇറാൻ-ഇസ്രായേൽ സംഘർഷത്തെ തുടർന്ന് യുഎഇയിലുടനീളമുള്ള വിമാനത്താവള പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാകാതിരിക്കുന്നതിനായി യുഎഇ അടിയന്തര വിമാനത്താവള പ്രതികരണ പദ്ധതി സജീവമാക്കി. നിലവിലെ സംഘർഷ സാഹചര്യത്തിൽ മിക്ക രാജ്യങ്ങളും വ്യോമ പാത അടക്കുകയും വിമാന സർവീസുകൾ റദ്ദാക്കുകയും ചെയ്തിരുന്നു. പ്രതികരണ പദ്ധതിയുടെ ഭാഗമായി ഫീൽഡ് ടീമുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നതായിരിക്കും. രാജ്യത്തെ വിമാനത്താവളങ്ങളിലൂടെയുള്ള യാത്രക്കാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനും വിമാനത്താവള പ്രവർത്തനങ്ങൾ തടസ്സമില്ലാതെ നടപ്പാക്കുന്നതിനുമാണ് ഈ നടപടി ലക്ഷ്യം വെക്കുന്നത്.
ഉയർന്ന തലത്തിലുള്ള തയ്യാറെടുപ്പ് നിലനിർത്തുന്നതിന് യോഗ്യതയുള്ള ഉദ്യോഗസ്ഥരുടെയും നൂതന സാങ്കേതികവിദ്യകളുടെയും പിന്തുണയോടെ യുഎഇ വിമാനത്താവളങ്ങളിൽ 24 മണിക്കൂറും ഫീൽഡ് ടീമുകളെ വിന്യസിച്ചു . യാത്രക്കാരുടെ ഒഴുക്ക് നിയന്ത്രിക്കുന്നതിനും ഇമിഗ്രേഷൻ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും വിമാനങ്ങളുടെ ഷെഡ്യൂൾ പുന:ക്രമീകരിക്കുന്നതിനുമായി ബന്ധപ്പെട്ട എയർലൈനുകളുമായി ഈ ഫീൽഡ് ടീമുകൾ ഏകോപിപ്പിച്ച് പ്രവർത്തിക്കും. വിമാനങ്ങൾ വൈകുന്നത് കൊണ്ടോ വഴി തിരിച്ചു വിടുന്നതിനാലോ കുടുങ്ങിപ്പോയ യാത്രക്കാർക്ക് പ്രത്യേക പരിഗണന നൽകുന്നതായിരിക്കും. വിമാന സർവീസുകൾക്ക് തടസ്സം നേരിടുന്ന സമയത്ത് യാത്രക്കാർക്ക് വിവരങ്ങൾ നൽകുകയും താൽക്കാലിക താമസ സൗകര്യം ഉറപ്പാക്കുകയും ചെയ്യും.
ഇറാൻ-ഇസ്രായേൽ സംഘർഷത്തെ തുടർന്ന് ഇറാൻ, ഇറാഖ്, ജോർദാൻ, സിറിയ, ഇസ്രായേൽ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾ അവരുടെ വ്യോമാതിർത്തികൾ അടച്ചിരുന്നു. ഇതോടെ യുഎഇയിൽ നിന്നുള്ള നിരവധി വിമാന സർവ്വീസുകൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ