ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിക്ക് പിന്തുണയറിയിച്ച് ഡിഎംകെ നേതാവ് കനിമൊഴി

By K T NoushadFirst Published Oct 26, 2018, 8:40 PM IST
Highlights

ശബരിമല വിഷയത്തില്‍ കേരള മുഖ്യമന്ത്രിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നതായി തമിഴ്‌നാട് ഡിഎംകെ നേതാവ് കനിമൊഴി. രാഷ്ടീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ കേരള മുഖ്യമന്ത്രി ശക്തമായ നിലപാടെടുക്കുന്നതില്‍ സന്തോഷമുണ്ടെന്ന് അവര്‍ വ്യക്തമാക്കി. ബഹ്‌റൈനിൽ സന്ദര്‍ശനത്തിനെത്തിയ കനിമൊഴി വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. 

മനാമ: ശബരിമല വിഷയത്തില്‍ കേരള മുഖ്യമന്ത്രിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നതായി തമിഴ്‌നാട് ഡിഎംകെ നേതാവ് കനിമൊഴി. രാഷ്ടീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ കേരള മുഖ്യമന്ത്രി ശക്തമായ നിലപാടെടുക്കുന്നതില്‍ സന്തോഷമുണ്ടെന്ന് അവര്‍ വ്യക്തമാക്കി. ബഹ്‌റൈനിൽ സന്ദര്‍ശനത്തിനെത്തിയ കനിമൊഴി വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. 

ജാതി, ലിംഗം , വംശം ,നിറം എന്നിവയുടെ പേരില്‍ ഒരാള്‍ക്കും ഒരിടത്തും പ്രവേശനം നിഷേധിക്കപ്പെടരുത്. ആരാധനാലയമായാലും പാര്‍ലമെന്റോ വിദ്യാഭ്യാസ സ്ഥാപനങ്ങളോ ആണെങ്കിലും ശരി ഇത്തരം വ്യത്യാസങ്ങളുടെ പേരില്‍ ഒരാളെയും തടയാനാകില്ല. ഒരേ വിശ്വാസം പുലര്‍ത്തുമ്പോഴും സ്ത്രീയാണെന്ന ഒറ്റ കാരണത്താല്‍ ആരാധനാലയത്തില്‍ പ്രവേശനം നിഷേധിക്കുന്നത് ശരിയല്ല. 

പുരോഗമനോന്മുഖ സംസ്ഥാനമായ കേരളത്തില്‍ ഈ പ്രശ്‌നം കത്തിക്കുന്നതിന്റെ പിന്നില്‍ സംഘ്പരിവാര്‍ ആണെന്നാണ് മനസിലാക്കിയിട്ടുളളത്. 'മീടു' മൂവ്‌മെന്റ് സ്ത്രീകള്‍ക്ക് മെച്ചപ്പെട്ട ജീവിതാന്തരീക്ഷം സൃഷ്ടിക്കുന്നതിന് കാരണമാകുമെന്നും കനിമൊഴി പറഞ്ഞു. തങ്ങള്‍ക്ക് സംഭവിച്ചതിനെക്കുറിച്ച് സംസാരിക്കാനുണ്ടായിരുന്ന മടിയാണ് 'മീടു' വിലൂടെ ഇല്ലാതായതെന്നും അവര്‍ പറഞ്ഞു.

തമിഴ്‌നാട്ടില്‍ എഐഡിഎംകെയുടെ ഭരണവും പ്രവര്‍ത്തനവും ഡിഎംകെ യെ അധികാരത്തില്‍ തിരിച്ചുകൊണ്ടുവരുന്നത് ഉറപ്പാക്കുന്ന വിധമായതിനാല്‍ പാര്‍ട്ടിക്ക് കാര്യങ്ങള്‍ എളുപ്പമാവുകയാണ്. ഭരണം നിലച്ച തമിഴ്‌നാട്ടില്‍ വികസനമോ പുതിയ വ്യവസായങ്ങളോ ഉണ്ടാവുന്നില്ല. സംസ്ഥാനത്തിന്റെ ഓരോ അവകാശവും കേന്ദ്രത്തിന് മുന്നില്‍ അടിയറവ് വെച്ചിരിക്കുകയാണ്. 

തൂത്തുക്കൂടി ഉള്‍പ്പെടെയുളള സംഭവങ്ങള്‍ കൈകാര്യം ചെയ്തതില്‍ അമ്പേ പരാജയപ്പെട്ട സര്‍ക്കാരിനെ താഴെയിറക്കാന്‍ ജനങ്ങള്‍ അവസരം കാത്തിരിക്കുകയയാണ്. വാജ്‌പേയുടെ കാലത്തേത്തില്‍ നിന്ന് വ്യത്യസ്തമായി ആര്‍എസ്എസിന്റെ പിടിയലമര്‍ന്ന ബിജെപിയാണ് ഇപ്പോഴുളളത്. പ്രഖ്യാപിത അടിയന്തിരാവസ്ഥയെക്കാള്‍ ഭീകരമാണ് ഇന്ത്യയിലെ ഇപ്പോഴത്തെ അവസ്ഥ. മതപരമായ അസഹിഷ്ണുതയും അഭിപ്രായ പ്രകടനത്തോടുളള അസഹിഷ്ണുതയും പ്രകടമാണ്. വിയോജിക്കുന്നവരെയും ചോദ്യങ്ങള്‍ ഉയര്‍ത്തുന്നവരെയും ഒതുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമമെന്നും കനിമൊഴി പറഞ്ഞു.

click me!