
കുവൈത്ത് സിറ്റി: സർക്കാർ സ്ഥാപനങ്ങളുടെയും സ്വകാര്യ കമ്പനികളുടെയും വാഹനങ്ങളിൽ നിന്ന് ഡീസൽ മോഷ്ടിച്ച് ശേഖരിക്കുകയും പിന്നീട് രാജ്യത്തെ വിവിധ പദ്ധതികൾക്ക് മറിച്ചുവിൽക്കുകയും ചെയ്തിരുന്ന വൻ ശൃംഖല കുവൈത്ത് ആഭ്യന്തര മന്ത്രാലയം തകർത്തു. കേസുമായി ബന്ധപ്പെട്ട് 41 പേരെ അറസ്റ്റ് ചെയ്യുകയും 38 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്. ജോലിയുടെ ഭാഗമായി തങ്ങൾക്ക് ഏൽപ്പിച്ചിരുന്ന വാഹനങ്ങളിൽ നിന്ന് ചില ഡ്രൈവർമാർ തൊഴിലുടമകളുടെ അറിവില്ലാതെ ഡീസൽ മാറ്റിയെടുത്ത് അംഘറ പ്രദേശത്തെ പ്രത്യേക കേന്ദ്രത്തിലെത്തിച്ച് ടാങ്കുകളിൽ ശേഖരിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ഡീസൽ ശേഖരിക്കാനും മാറ്റാനും ഉപയോഗിച്ചിരുന്ന ടാങ്കർ വാഹനങ്ങൾ ഒരു കുവൈത്തി പൗരൻ പ്രതിമാസം 1,600 ദിനാറിന് നൽകിയിരുന്നതായും നിയമവിരുദ്ധ പ്രവർത്തനത്തിന് അവ ഉപയോഗിക്കുന്ന കാര്യം ഇയാൾക്ക് അറിയാമായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി.
നിരീക്ഷണത്തിനൊടുവിൽ പ്രധാന പ്രതികളെ ഒരു വാഹനത്തിൽ നിന്ന് ഡീസൽ ഊറ്റിയെടുക്കുന്നതിനിടെ കൈയോടെ പിടികൂടി. ശേഖരിച്ച ഡീസൽ വാങ്ങുന്നതിനിടെ മറ്റു രണ്ട് പ്രതികളെയും പിടികൂടി. മോഷ്ടിച്ച ഡീസൽ ആദ്യം 1,000 ലിറ്ററിന് 90 ദിനാർ നിരക്കിൽ വിറ്റിരുന്നു. പിന്നീട് ഇത് ടാങ്കുകളിൽ ശേഖരിച്ച് 115 ദിനാറിന് കൈമാറുകയും ഒടുവിൽ രാജ്യത്തെ വിവിധ പദ്ധതികൾക്ക് 1,000 ലിറ്ററിന് 130 ദിനാർ നിരക്കിൽ, ഗതാഗത-ഡെലിവറി ചാർജുകൾ കൂടി ഈടാക്കി വിൽക്കുകയും ചെയ്തിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ചോദ്യം ചെയ്യലിൽ പ്രതികൾ തങ്ങളുടെ പങ്ക് സമ്മതിച്ചതായും എല്ലാവർക്കുമെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ച് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam