
കുവൈത്ത് സിറ്റി: പഴയ ടയറുകളുടെ കാലാവധി തിരുത്തി പുതിയതെന്ന വ്യാജേന വിപണിയിൽ എത്തിക്കാൻ ശ്രമിച്ച വൻ സംഘത്തെ കുവൈത്ത് സുരക്ഷാ സേന പിടികൂടി. ശുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ സെക്യൂരിറ്റി ഡയറക്ടറേറ്റ് സെക്ടറും വാണിജ്യ നിയന്ത്രണ-ഉപഭോക്തൃ സംരക്ഷണ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു.
വിവിധ വലിപ്പത്തിലുള്ള 1200ഓളം ടയറുകൾ സൂക്ഷിച്ചിരുന്ന നിരവധി കണ്ടെയ്നറുകൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. പഴയ ടയറുകളിലെ കാലാവധി പ്രത്യേക രാസവസ്തുക്കളും ഉപകരണങ്ങളും ഉപയോഗിച്ച് മായ്ച്ചു കളഞ്ഞ ശേഷം പുതിയ തീയതികൾ രേഖപ്പെടുത്തിയാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. ഉപഭോക്താക്കളെ വഞ്ചിക്കുന്നതോടൊപ്പം റോഡ് സുരക്ഷയ്ക്ക് കനത്ത ഭീഷണിയുയർത്തുന്ന നടപടിയാണിതെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
ഗുണനിലവാരമില്ലാത്ത ഇത്തരം ടയറുകൾ ഉപയോഗിക്കുന്നത് വലിയ വാഹനാപകടങ്ങൾക്കും ജീവഹാനിക്കും കാരണമാകും. കുവൈത്തിലെ കഠിനമായ കാലാവസ്ഥയിൽ ഇത്തരം ടയറുകൾ ഉപയോഗിക്കുന്നത് അതീവ അപകടകരമാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. പിടിക്കപ്പെട്ടവർക്കെതിരെ വാണിജ്യ വഞ്ചനയ്ക്കും പൊതുജനാരോഗ്യം അപകടത്തിലാക്കിയതിനും കർശന നിയമനടപടികൾ സ്വീകരിച്ചു വരികയാണ്. വിപണിയിലെ ഇത്തരം അനാരോഗ്യകരമായ പ്രവണതകൾക്കെതിരെ വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam