
കുവൈത്ത് സിറ്റി: രാജ്യത്തെ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് മേഖല കൂടുതൽ വ്യവസ്ഥാപിതമാക്കുന്നതിന്റെ ഭാഗമായി പുതിയ മാർഗ്ഗനിർദ്ദേശങ്ങളടങ്ങിയ സർക്കുലർ പുറത്തിറക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. പുതുക്കിയ തൊഴിൽ നിയമങ്ങളുടെ അടിസ്ഥാനത്തിൽ, കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികളെ കൊണ്ടുവരാൻ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടിക മന്ത്രാലയം പരിഷ്കരിക്കുകയും ചില രാജ്യങ്ങളിൽ നിന്നുള്ള റിക്രൂട്ട്‌മെന്റിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു.
പുതിയ ഉത്തരവ് പ്രകാരം ഇന്ത്യ ഉൾപ്പെടെ പത്ത് രാജ്യങ്ങളിൽ നിന്നുള്ള സ്ത്രീ-പുരുഷ ഗാർഹിക തൊഴിലാളികളെ ഇനി മുതൽ കുവൈത്തിലേക്ക് റിക്രൂട്ട് ചെയ്യാവുന്നതാണ്. ഇന്ത്യക്ക് പുറമെ ദക്ഷിണാഫ്രിക്ക, ബെനിൻ, സെനഗൽ (പുരുഷന്മാർക്ക് മാത്രം), എറിത്രിയ, എത്യോപ്യ, ഫിലിപ്പീൻസ്, ശ്രീലങ്ക, വിയറ്റ്‌നാം, നേപ്പാൾ എന്നീ രാജ്യങ്ങളാണ് അനുമതിയുള്ള പട്ടികയിലുള്ളത്. അപേക്ഷ നടപടികൾ കൂടുതൽ എളുപ്പമാക്കുന്നതിനായി ഗവർണറേറ്റ് തലത്തിലുള്ള പ്രത്യേക സർക്കുലർ സർവീസ് കേന്ദ്രങ്ങൾ വഴിയായിരിക്കും ഇതിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുക.
അതേസമയം, വിവിധ കാരണങ്ങളാൽ 27 രാജ്യങ്ങളിൽ നിന്നുള്ള ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് കുവൈത്ത് പൂർണ്ണമായും നിരോധിച്ചു. വിദേശകാര്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ എന്നിവയുടെ പ്രത്യേക വിലയിരുത്തലുകളുടെയും ശുപാർശകളുടെയും അടിസ്ഥാനത്തിലാണ് ഈ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ചില രാജ്യങ്ങളിൽ നിന്നുള്ള വനിതാ ഗാർഹിക തൊഴിലാളികൾക്ക് മാത്രമാണ് നിയന്ത്രണം ബാധകമായിട്ടുള്ളത്. നിരോധിക്കപ്പെട്ട പട്ടികയിലുള്ള ചില രാജ്യങ്ങൾക്ക് കുവൈത്തിൽ നയതന്ത്ര പ്രതിനിധ്യം (എംബസി) ഇല്ലാത്തതും മറ്റ് ചില നയതന്ത്ര-ഭരണപരമായ കാരണങ്ങളും കണക്കിലെടുത്താണ് ഈ പുതിയ നയമെന്ന് അധികൃതർ വ്യക്തമാക്കി. പരിഷ്കരിച്ച ഈ നിർദ്ദേശങ്ങൾ രാജ്യത്തെ എല്ലാ റെസിഡൻസി അഫയേഴ്സ് ഡിപ്പാർട്ട്‌മെന്റുകളിലേക്കും ബന്ധപ്പെട്ട സേവന കേന്ദ്രങ്ങളിലേക്കും അയച്ചിട്ടുണ്ടെന്നും ഉത്തരവ് ഉടനടി പ്രാബല്യത്തിൽ വന്നതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam