
കുവൈത്ത് സിറ്റി: സൗഹൃദ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനിൽ നടക്കുന്ന തുടർച്ചയായ സംഭവവികാസങ്ങളിൽ, പ്രത്യേകിച്ച് നിരവധി ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള സമീപകാല ആക്രമണങ്ങളിൽ, കുവൈത്ത് അഗാധമായ ആശങ്ക പ്രകടിപ്പിച്ചു. ഇറാനിയൻ പരമാധികാരത്തിനു നേരെയുള്ള ആക്രമണത്തെയും അന്താരാഷ്ട്ര നിയമങ്ങളുടെയും കൺവെൻഷനുകളുടെയും ലംഘനത്തെയും അപലപിച്ചുകൊണ്ട് 2025 ജൂൺ 13 ന് പുറത്തിറക്കിയ പ്രസ്താവന കുവൈത്ത് ആവർത്തിച്ചു.
മേഖലയിലെ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്ന രീതിയിൽ ഈ ലംഘനങ്ങൾ തടയുന്നതിന് അന്താരാഷ്ട്ര സമൂഹവും സുരക്ഷാ കൗൺസിലും അവരുടെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണമെന്ന് കുവൈത്ത് ആഹ്വാനം ചെയ്തു. കൂടാതെ അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്തുന്നതിൽ സുരക്ഷാ കൗൺസിൽ അതിന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞു. എല്ലാത്തരം സംഘർഷങ്ങളും ഉടനടി പൂർണ്ണമായും അവസാനിപ്പിക്കണമെന്നും സൈനിക പ്രവർത്തനങ്ങൾ പൂർണ്ണമായും നിർത്തലാക്കണമെന്നും ചർച്ചകൾ നടത്തണമെന്നും സ്വയം നിയന്ത്രണം പാലിക്കണമെന്നും മേഖലയിൽ സുരക്ഷയും സ്ഥിരതയും കൈവരിക്കുന്ന രാഷ്ട്രീയ പരിഹാരങ്ങൾ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ വർധിപ്പിക്കണമെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
അതേസമയം കുവൈത്ത് വ്യോമാതിർത്തിയിലോ ജലാതിർത്തിയിലോ റേഡിയേഷൻ അളവിൽ വർധനവ് കണ്ടെത്തിയിട്ടില്ലെന്നും സ്ഥിതി സാധാരണമാണെന്നും നാഷണൽ ഗാർഡ് അറിയിച്ചു. റേഡിയേഷൻ അളവിൽ ശൈഖ് സലേം അൽ-അലി കെമിക്കൽ ഡിഫൻസ് ആൻഡ് റേഡിയേഷൻ മോണിറ്ററിംഗ് സെന്‍റർ വർധനവ് കണ്ടെത്തിയിട്ടില്ലെന്ന് നാഷണല്‍ ഗാര്‍ഡിന്‍റെ മോറൽ ഗൈഡൻസ് ഡയറക്ടറേറ്റ് പുറത്തിറക്കിയ പ്രസ്താവനയിലാണ് അറിയിച്ചത്. ശൈഖ് സലേം അൽ-അലി അൽ-സബാ കെമിക്കൽ ഡിഫൻസ് ആൻഡ് റേഡിയേഷൻ മോണിറ്ററിംഗ് സെന്‍റർ രാജ്യത്തുടനീളമുള്ള നിരീക്ഷണ ശൃംഖലകളിലൂടെ 24 മണിക്കൂറും റേഡിയേഷൻ അളവ് കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ