
കുവൈത്ത് സിറ്റി: കഴിഞ്ഞ ദിവസം കുവൈത്തിന്‍റെ വ്യോമപരിധിയിൽ ഏഴ് ശത്രു ഡ്രോണുകൾ കണ്ടെത്തിയതായി പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവായ കേണൽ സൗദ് അബ്ദുൽഅസീസ് അൽ-അത്‌വാൻ അറിയിച്ചു. പ്രതിരോധ സംവിധാനങ്ങൾ നാല് ഡ്രോണുകൾ വിജയകരമായി തടഞ്ഞ് നശിപ്പിച്ചുവെന്നും മറ്റുള്ള മൂന്ന് ഡ്രോണുകൾ ഭീഷണി മേഖലയ്ക്ക് പുറത്തേക്ക് വീണതിനാൽ അപകടമുണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കേൾക്കുന്ന സ്ഫോടന ശബ്ദങ്ങൾ ശത്രു ഡ്രോണുകളെ നേരിടുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ പരിശോധനയും സ്ഫോടകവസ്തു നിർവീര്യമാക്കലും നടത്തുന്ന സംഘങ്ങളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നടപടികളുമാണ് ഇതിന് കാരണം. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കാൻ കുവൈത്ത് സായുധസേന പൂർണ്ണ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഇറാൻ നടത്തുന്ന ആക്രമണം ഉയർത്തുന്നത് സ്ഥായിയായ സുരക്ഷാ ആശങ്കയെന്ന് യുഎഇ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് പറഞ്ഞു. തങ്ങളുടെ ലക്ഷ്യം കേവലം വെടിനിർത്തലിൽ ഒതുങ്ങില്ലെന്നും ദീർഘകാല പ്രാദേശിക സ്ഥിരത ഉറപ്പാക്കുന്നതാണ് ലക്ഷ്യമെന്നും ഗർഗാഷ് എക്സ് പോസ്റ്റിൽ വ്യക്തമാക്കി. മേഖലയിൽ ആണവ സുരക്ഷ ഉൾപ്പടെ ഉറപ്പാക്കുന്ന ശാശ്വത സമാധാനം ആണ് തങ്ങളുടെ മുന്നിലുള്ളത്. ഇറാന്‍റെ ആക്രമണം ആഴത്തിലുള്ള ജിയോ പൊളിറ്റിക്കൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ട്. ശാശ്വത സുരക്ഷ ഉറപ്പാക്കുന്ന, ആണവ ഭീഷണി, മിസൈലുകൾ, ഡ്രോണുകൾ എന്നിവയെ പ്രതിരോധിക്കുന്ന, ജലപാതകളുടെ ഭീഷണി അവസാനിപ്പിക്കുന്ന പരിഹാരങ്ങളിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അൻവർ ഗർഗഷ് പറഞ്ഞു.
യുഎഇയെ ഇറാൻ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ലക്ഷ്യമിടുന്നത് തുടരുന്നതിനിടെയാണ് ഗർഗഷിന്റെ പരാമർശം. രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ യുഎഇയിലേക്ക് വരുന്ന ഭീഷണികളെ പ്രതിരോധിക്കുന്നുണ്ട്. സംഘർഷം ആരംഭിച്ചതിനുശേഷം, രാജ്യത്തിന്റെ വ്യോമാതിർത്തിയും നിർണായകമായ അടിസ്ഥാന സൗകര്യങ്ങളും സംരക്ഷിക്കുന്നതിന് സായുധ സേന ശക്തമായി നിലകൊള്ളുന്നുണ്ട്. നൂറുകണക്കിന് മിസൈലുകളും ഡ്രോണുകളും യുഎഇയിൽ പ്രവേശിക്കാതെ തടയാനായെന്നും അധികൃതർ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam