
കുവൈത്ത് സിറ്റി: കുവൈത്തിലെ ഫർവാനിയ ഗവർണറേറ്റിൽ റെസിഡൻഷ്യൽ മേഖലകളിൽ നിയമം ലംഘിച്ച് ബാച്ചിലർമാരെ താമസിപ്പിച്ച അഞ്ച് കെട്ടിടങ്ങളിലെ വൈദ്യുതി ബന്ധം മുൻസിപ്പാലിറ്റി അധികൃതർ വിച്ഛേദിച്ചു. ഫർവാനിയയിലെ എഞ്ചിനീയറിംഗ് ഓഡിറ്റ് ആൻഡ് ഫോളോ-അപ്പ് വിഭാഗം മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെ നടത്തിയ പ്രത്യേക പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. കുടുംബങ്ങൾ താമസിക്കുന്ന മേഖലകളിൽ ബാച്ചിലർമാർ താമസിക്കുന്നത് തടയാനുള്ള ഗവൺമെന്റ് നീക്കത്തിന്റെ ഭാഗമായാണ് ഈ കർശന നടപടി.
മുൻസിപ്പാലിറ്റിയുടെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്‍റ് നൽകിയ വിവരങ്ങൾ പ്രകാരം, പരിശോധനാ സംഘം വിവിധയിടങ്ങളിൽ നിയമലംഘനങ്ങൾ തിരിച്ചറിയുകയും കുറ്റക്കാർക്കെതിരെ ആവശ്യമായ റെഗുലേറ്ററി നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ തുടർച്ചയായി ഒമാരിയ പ്രദേശത്തെ 15 കെട്ടിടങ്ങൾക്ക് മുൻസിപ്പാലിറ്റി മുന്നറിയിപ്പ് നോട്ടീസുകൾ നൽകി. നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും എല്ലാവരും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് ഇത്തരം ഫീൽഡ് ക്യാമ്പയിനുകൾ സംഘടിപ്പിക്കുന്നത്.
അംഗീകൃത ഹൗസിംഗ് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്ന് കുവൈത്ത് മുൻസിപ്പാലിറ്റി വ്യക്തമാക്കി. കെട്ടിട ഉടമകൾ മുൻസിപ്പാലിറ്റി നിഷ്കർഷിച്ചിട്ടുള്ള നിബന്ധനകൾ കൃത്യമായി പാലിക്കണമെന്നും നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കർശനമായ പിഴയും നിയമനടപടികളും ഉണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam