
കുവൈത്ത് സിറ്റി: യുകെയിൽ നിന്ന് കൊറിയർ വഴി കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം. ഒരു പ്രമുഖ എക്സ്പ്രസ് ഷിപ്പിംഗ് കമ്പനി വഴി എത്തിയ രണ്ട് പാഴ്സലുകൾ പരിശോധിച്ചപ്പോഴാണ് 2.3 കിലോഗ്രാം മയക്കുമരുന്ന് കണ്ടെത്തിയത്. കുവൈത്ത് എയർ കാർഗോ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇവ പിടികൂടുകയായിരുന്നു. ഷിപ്പിംഗ് രേഖകളിൽ 'ബോഡി വാഷ്' എന്ന് രേഖപ്പെടുത്തിയിരുന്ന പാഴ്സലുകളിൽ കസ്റ്റംസ് പരിശോധനാ സംഘത്തിന് സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് കുപ്പികൾക്കുള്ളിൽ സുതാര്യമായ ദ്രാവകം കണ്ടെത്തിയത്.
തുടർന്ന് ഇതിന്റെ സാമ്പിളുകൾ ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ക്രിമിനൽ എവിഡൻസിലേക്ക് പരിശോധനയ്ക്ക് അയച്ചു. പരിശോധനയിൽ ഇവ മാരക ലഹരിമരുന്നായ 'കെമിക്കൽ ലിക്വിഡ്' ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഏകദേശം 2.3 കിലോഗ്രാം തൂക്കമുള്ള ലഹരിമരുന്നാണ് പിടിച്ചെടുത്തത്. സംഭവത്തിൽ കസ്റ്റംസ് ഇൻവെസ്റ്റിഗേഷൻ ആൻഡ് റിസർച്ച് ഓഫീസുമായി ഏകോപിപ്പിച്ച് പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും കേസ് ബന്ധപ്പെട്ട അധികൃതർക്ക് കൈമാറുകയും ചെയ്തു. അതിർത്തികൾ വഴി ലഹരിമരുന്ന് കടത്താനുള്ള നീക്കങ്ങൾക്കെതിരെ കർശന നിരീക്ഷണം തുടരുമെന്ന് കസ്റ്റംസ് വിഭാഗം അറിയിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam