
കൊച്ചി: ഗൾഫ് നാടുകളിൽ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കി ലുലുവിന്റെ ചാർട്ടേഡ് കാർഗോ സർവീസുകൾ. ഇന്നലെ രാത്രിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ കുവൈത്ത് എയർവെയ്സിന്റെ കാർഗോ വിമാനം 36 ടൺ പഴം-പച്ചക്കറികളും വഹിച്ച് ഇന്ന് രാവിലെ 10: 45ന് മടങ്ങി. കഴിഞ്ഞ ദിവസം അബുദാബിയിലേക്ക് ഇത്തിഹാദ് എയർവേയ്സിന്റെ പ്രത്യേക കാർഗോ വിമാനത്തിൽ 80 ടൺ ഭക്ഷ്യോൽപ്പന്നങ്ങൾ യു.എ.ഇയിൽ എത്തിച്ചതിന് പുറമേയാണ് മറ്റൊരു വിമാനം പുറപ്പെട്ടത്. ഭക്ഷ്യസുരക്ഷയും വില സ്ഥിരതയും ഉറപ്പാക്കാനാണ് കയറ്റുമതി.
അബുദാബി ഉൾപ്പടെയുള്ള ജി.സി.സി രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഭക്ഷ്യോത്പ്പന്നങ്ങളുടെ ലഭ്യത സുസ്ഥിരമായി ഉറപ്പാക്കുകയാണ് ലക്ഷ്യം. ചാർറ്റേർഡ് വിമാന സർവീസ് പുറമേ നിത്യേനയുള്ള വിമാന സർവീസുകളിലായി ദിനംപ്രതി- 5 മുതൽ 6 ടൺ വരെ ഭക്ഷ്യോത്പ്പന്നങ്ങൾ ലുലുവിന്റെ കയറ്റുമതി വിഭാഗമായ ലുലു ഫെയർ എക്സ്പോർട്ട് വഴി കയറ്റി അയക്കുന്നുണ്ട്. വിവിധ ജി.സി.സി രാജ്യങ്ങളിലേക്കായി ഇത്തിഹാദ് എയർ, എയർ അറേബ്യ, സൗദി എയർ, ഫ്ലൈ എമിറേറ്റ്സ്, ഒമാൻ എയർ, എയർ ഇന്ത്യ തുടങ്ങിയ യാത്രാ വിമാനങ്ങളിലായിട്ടാണ് ലുലു ഫെയർ എക്സ്പോർട്ട് കാര്യക്ഷമമായി ഭക്ഷ്യോത്പ്പന്നങ്ങൾ കയറ്റിയയ്ക്കുന്നത്.
പ്രാദേശിക കാർഷിക വിപണിക്ക് കരുത്തേകുന്ന നീക്കം കൂടിയാണിത്. കേരളത്തിൽ നിന്നും കൂടുതൽ കാർഗോ വിമാന സർവീസുകളും വരും ദിവസങ്ങളിലും തുടരാനാണ് ലുലു ഗ്രൂപ്പിന്റെ തീരുമാനം. ദില്ലി, ബെംഗളൂരു, മുംബൈ തുടങ്ങിയ വിപണികളിൽ നിന്നും ഭക്ഷ്യോത്പന്നങ്ങൾ ഗൾഫ് മേഖലയിലേക്ക് പ്രത്യേക വിമാനങ്ങളിൽ ലുലു കയറ്റുമതി ചെയ്യുന്നുണ്ട്.
പശ്ചിമേഷ്യൻ രാജ്യങ്ങളിൽ സംഘർഷം കനത്തതോടെ പ്രതിസന്ധിയിലായ കേരളത്തിലെ കയറ്റുമതി മേഖലയിൽ കോടികളുടെ നഷ്ടമാണ് നേരിടേണ്ടി വന്നിരുന്നത്. ഈ വാർത്ത ശ്രദ്ധയിൽപ്പെട്ട ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി അടിയന്തിരമായി വിഷയത്തിൽ ഇടപെടുകയും സർക്കാർ സംവിധാനങ്ങളുമായി സംസാരിച്ചു മേഖലയിലെ പ്രതിസന്ധിക്ക് വലിയ പരിഹാരമാണ് കണ്ടെത്തിയത്. വരും ദിവസങ്ങളിൽ കൂടുതൽ സർവീസ് നടത്തി ഗൾഫ് മേഖലിയിൽ ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തുമെന്നും എം.എ യൂസഫലി ഉറപ്പ് നൽകി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam