
അബുദാബി: പ്രവാസ ജീവിതത്തിൻ്റെ 50 വർഷം പൂർത്തിയാക്കി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി. തൃശ്ശൂർ ജില്ലയിലെ നാട്ടിക മുസലിയാം വീട്ടിൽ അബ്ദുൽ ഖാദർ യൂസഫലി എന്ന എം.എ. യൂസഫലിയെ ഇന്നത്തെ യൂസഫലിയാക്കിയ പ്രവാസ ജീവിതത്തിൻ്റെ ആ വലിയ യാത്രയ്ക്ക് ഇന്നേക്ക് 50 വർഷം തികയുകയാണ്.
പ്രവാസത്തിൻ്റെ ഗോൾഡൻ ജൂബിലി എംഎ യൂസഫലിക്ക് ഏറ്റവും സന്തോഷകരമായ മുഹൂർത്തമാണ് സമ്മാനിച്ചത്. ബോംബെ തുറമുഖത്ത് നിന്നും 26 ഡിസംബർ 1973ന് പുറപ്പെട്ട് ഡിസംബർ 31ന് ദുബായ് റാഷിദ് തുറമുഖത്തെത്തിയതുൾപ്പെടെയുള്ള ഇമ്മിഗ്രേഷൻ സ്റ്റാമ്പ് പതിപ്പിച്ച തൻ്റെ ആദ്യത്തെ പാസ്പോർട്ട് ഇക്കഴിഞ്ഞ ദിവസമാണ് യു.എ.ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ അബുദാബിയിലെ പ്രസിഡണ്ടിൻ്റെ കൊട്ടാരത്തിൽ ചെന്ന് യൂസഫലി കാണിച്ചു കൊടുത്തത്. ഇന്നും നിധി പോലെ യൂസഫലി സൂക്ഷിക്കുന്ന പഴയ പാസ്പാർട്ട് ഏറെ കൗതുകത്തോടെയാണ് ശൈഖ് മുഹമ്മദ് ബിൻ സായിദ് നോക്കിക്കണ്ടത്.
അന്ന് ബോംബെയിൽ നിന്ന് 6 ദിവസം ദുംറ എന്ന കപ്പലിൽ യാത്ര ചെയ്താണ് 1973 ഡിസംബർ 31ന് വെറും പത്തൊൻപത് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന എം.എ. യൂസഫലി ദുബായിലെത്തിയത്. ആറ് ദിവസമെടുത്ത അന്നത്തെ കപ്പൽ യാത്രയെപ്പറ്റിയും യൂസഫലി യു.എ.ഇ. പ്രസിഡണ്ടിന് വിശദീകരിച്ചു കൊടുത്തു.
വാണിജ്യ വ്യവസായ സാമൂഹ്യ സേവനരംഗത്തും നൽകിയ സേവനങ്ങളെ മാനിച്ച് നിരവധി ദേശീയ അന്തർദേശിയ പുരസ്കാരങ്ങളാണ് യൂസഫലിയെ തേടിയെത്തിയത്. രാജ്യം നൽകിയ പത്മശ്രീ, യു.എ.ഇ.യുടെ ഉന്നത ബഹുമതിയായ അബുദാബി അവാർഡ്, ബഹറൈൻ സർക്കാർ നൽകിയ ഓർഡർ ഓഫ് ബഹറൈൻ, ബ്രിട്ടീസ് രാജ്ഞിയുടെ ക്വീൻസ് പുരസ്കാരം, ഇന്തോനേഷ്യയുടെ പ്രിമ ദത്ത പുരസ്കാരം എന്നിവ ഇതിലുൾപ്പെടും. അബുദാബി ചേംബറിൻ്റെ വൈസ് ചെയർമാനായി യു.എ.ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് നാമനിർദ്ദേശം ചെയ്തതാണ് യൂസഫലിയെ തേടിയെത്തിയ മറ്റൊരു ഉന്നതമായ അംഗീകാരം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam