
ദുബൈ: മഹാരാഷ്ട്ര ഡയറക്ടറേറ്റ് ഓഫ് ടൂറിസം ആന്‍ഡ് മെഡിക്കല്‍ വാല്യൂ ട്രാവല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എംവിടിസിഐ)((MVTCI) യുഎഇയുമായും(UAE) ഒമാനുമായും(Oman) ധാരണാ പത്രത്തില്‍(MoU) ഒപ്പുവച്ചു. ഈ രാജ്യങ്ങളിലെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും മഹാരാഷ്ട്രയിലെ വെല്‍നസ്-ഹെല്‍ത് കെയര്‍ ടൂറിസം സൗകര്യങ്ങള്‍ എത്തിക്കാനുള്ളതാണ് എംഒയു.
എക്സ്പോ 2020 ദുബായിലുള്ള ഇന്ത്യന്‍ പവലിയന്‍ മുഖേന വ്യാപാര-വാണിജ്യ കാര്യങ്ങള്‍ക്ക് പുറമെ, മഹാരാഷ്ട്ര അതിന്റെ സാംസ്‌കാരിക-വിനോദ സഞ്ചാര സാധ്യതകളും പ്രദര്‍ശിപ്പിക്കുകയാണ്. ബിസിനസ്, നിക്ഷേപം, വ്യാപാരം, മെഡിക്കല്‍ ടൂറിസം എന്നീ മേഖലകളില്‍ യുഎഇയിലെയും ഗള്‍ഫ് മേഖലയിലെയും സ്ഥാപനങ്ങളുമായി ദീര്‍ഘ കാല സഹകരണം തേടുന്നുമുണ്ട് സംസ്ഥാന സര്‍ക്കാര്‍. ഇന്ത്യയിലെ ഏറ്റവും മികച്ച ക്ലിനിക്കല്‍ ഫലങ്ങളുടെ ആസ്ഥാനമായ സംസ്ഥാനം, പ്രതീക്ഷയുള്ള രോഗികളെ മികച്ച ക്ലിനിക്കല്‍ അനുഭവത്തിലേക്ക് നയിക്കുന്ന ഹെല്‍ത് കെയര്‍ സേവനങ്ങളിലെ നാഷണല്‍ ലീഡറായി സ്വയം സ്ഥാനമുറപ്പിച്ചിരിക്കുന്നു. ''മഹാരാഷ്ട്ര സര്‍ക്കാര്‍ ലോകോത്തര ആരോഗ്യ സൗകര്യങ്ങള്‍ 50 ശതമാനം കുറഞ്ഞ ചെലവില്‍ നല്‍കുന്നു. ഗുണനിലവാരവും സൗകര്യവും നല്‍കാന്‍ ഞങ്ങള്‍ ശ്രമിക്കുകയാണ്. കൂടാതെ, വൈദ്യ പരിചരണത്തില്‍ താങ്ങാവുന്ന വിലയും'' -ദുബായില്‍ മീഡിയ റൗണ്ട് ടേബിളില്‍ സംസാരിച്ച മഹാരാഷ്ട്ര ടൂറിസം മന്ത്രി അദിതി തത്കറെ പറഞ്ഞു.
മഹാരാഷ്ട്ര ഗവണ്‍മെന്റിന്റെ ടൂറിസം ഡയറക്ടറേറ്റും എംവിടിസിഐയും അടുത്തിടെ അന്താരാഷ്ട്ര ട്രാവല്‍ മാര്‍ക്കറ്റ് പുനരാരംഭിച്ച ശേഷം വിദേശ രാജ്യങ്ങളില്‍ നിന്നുള്ള രോഗികളെ സംസ്ഥാനത്ത് സേവനങ്ങള്‍ തേടാന്‍ പ്രോത്സാഹിപ്പിക്കാനുള്ള പ്രവര്‍ത്തന പാത സൃഷ്ടിച്ചു.
''സമ്പൂര്‍ണ ആരോഗ്യ സേവനങ്ങള്‍ക്കും സ്പെഷ്യലൈസ്ഡ് ഹെല്‍ത് കെയര്‍ പ്രൊവൈഡര്‍മാര്‍ക്കുമാവശ്യമായ ഏക ജാലക കേന്ദ്രമാണ് മഹാരാഷ്ട്ര അവതരിപ്പിക്കുന്നത്. ആരോഗ്യകരമായ ഒരാവാസ വ്യവസ്ഥയെ ഉത്സാഹപൂര്‍വം ഞങ്ങള്‍ സൃഷ്ടിക്കുന്നു'' -ടൂറിസം ഡയറക്ടര്‍ മിലിന്ദ് എന്‍ ബോറികര്‍ പറഞ്ഞു. ലണ്ടനില്‍ അടുത്തിടെ നടന്ന ലോക വ്യാപാര മേളയില്‍ പരിസ്ഥിതി ഗ്രാമ-കടുവാ പരിപാലന പ്രൊജക്റ്റുകളില്‍ മഹാരാഷ്ട്രക്ക് അംഗീകാരം ലഭിച്ചിരുന്നു. ഇതിന് പുറമെ, 1,000ത്തിലധികം കാര്‍ഷിക ടൂറിസം സെന്ററുകളുള്ളതിന്റെ പേരില്‍ വിഖ്യാതമായ ഇന്റര്‍നാഷണല്‍ അഗ്രോ ടൂറിസം അവാര്‍ഡും ആഗോള ഉത്തരവാദിത്ത വിനോദ സഞ്ചാര പുരസ്‌കാരങ്ങളും ലഭിക്കുകയുണ്ടായി.
അജന്ത, എല്ലോറ (ഔറംഗബാദ്) തുടങ്ങിയ ഏറ്റവും പ്രശസ്തമായ പൈതൃക കേന്ദ്രങ്ങളും 720 കിലോമീറ്റര്‍ തീരപ്രദേശവുമുള്ളതിനാല്‍, ഇന്ത്യ സന്ദര്‍ശിക്കുന്ന ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികളില്‍ മഹാരാഷ്ട്ര വലിയ ആകര്‍ഷണമായി നിലകൊള്ളുന്നു.
മുംബൈ, പൂനെ, നാഗ്പൂര്‍ തുടങ്ങിയ വമ്പന്‍ നഗരങ്ങളുള്ള മഹാരാഷ്ട്രക്ക് 300,000 കിലോമീറ്ററിലധികം റോഡ് ദൈര്‍ഘ്യമുണ്ട്. നല്ല ജലപാതകള്‍, എയര്‍ വേകള്‍; 6,209.98 കിലോ മീറ്റര്‍ റെയില്‍പാത, 720 കിലോമീറ്റര്‍ തീരപ്രദേശം, മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍, 14 വിമാനത്താവളങ്ങള്‍ എന്നിവ ഈ സംസ്ഥാനത്തിന് സ്വന്തമാണ്. 17,757 കിലോമീറ്റര്‍ നീളമുള്ള 18 ദേശീയ പാതകളുള്ള മഹാരാഷ്ട്രയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഹൈവേ ശൃംഖലയുണ്ട്. ഏറ്റവും കൂടുതല്‍ ആഭ്യന്തര, അന്തര്‍ ദേശീയ സര്‍വീസുകളും ഈ സംസ്ഥാനത്തിന് അവകാശപ്പെട്ടതാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ