
മഹ്സൂസ് മാനേജിങ് ഓപ്പറേറ്ററായ ഈവിങ്സ് കഴിഞ്ഞ ആഴ്ച്ച നറുക്കെടുപ്പിൽ (ഡിസംബർ 30, 2023) 20 മില്യൺ ദിർഹം പങ്കിട്ട വിജയികളുടെ വിവരം പങ്കുവെച്ചു. ഒപ്പം ബിസിനസ് ഓപ്പറേഷനെക്കുറിച്ചുള്ള വിവരങ്ങളിലുള്ള മാറ്റങ്ങളും വിശദീകരിച്ചു.
നാഷണൽ ലോട്ടറി ലൈസൻസിനുള്ള അപേക്ഷ പ്രോസസ് ജനുവരി ആദ്യവാരം തന്നെ പൂർത്തിയായതായി സി.എസ്.ആർ മേധാവി സൂസൻ കാസ്സി പറഞ്ഞു. ജനുവരി ഒന്ന് മുതൽ നിലവിൽ വന്ന വ്യവസായ റെഗുലേറ്ററുടെ നിർദേശങ്ങൾ പാലിക്കുന്നതാണ് നടപടി.
"ജനുവരി ഒന്ന് മുതൽ മഹ്സൂസ് വിൽപ്പന അവസാനിപ്പിച്ചു. റെഗുലേറ്റർമാരുടെ നിർദേശ പ്രകാരമാണിത്. യു.എ.ഇയിൽ വളരെ ഉത്തരവാദിത്തത്തോടെയുള്ള ഗെയിമിങ് അന്തരീക്ഷം ഒരുക്കാനുള്ള ശ്രമങ്ങളോട് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്." സൂസൻ കാസ്സി പറഞ്ഞു.
നാഷണൽ ലോട്ടറി ലൈസൻസിനെ ഞങ്ങൾ ശുഭാപ്തി വിശ്വാസത്തോടെയാണ് സമീപിക്കുന്നത്. കഴിഞ്ഞ മൂന്നു വർഷമായി ആളുകളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ മഹ്സൂസിന് കഴിഞ്ഞു. 66 മില്യൺയർമാരെ സൃഷ്ടിച്ചു. 500 മില്യൺ ദിർഹം സമ്മാനമായി നൽകി. 2 മില്യൺ വിജയികളെ അന്താരാഷ്ട്രതലത്തിൽ സൃഷ്ടിച്ചു. സി.എസ്.ആർ പരിപാടികളിലൂടെ പതിനായിരങ്ങൾക്ക് സഹായം നൽകി. 127 വർഷത്തിലധികം നീണ്ട പരിജ്ഞാനമുള്ള വിദഗ്ധരാണ് ഞങ്ങൾക്കൊപ്പമുള്ളത്. പ്രവർത്തനം തുടങ്ങാനുള്ള പച്ചക്കൊടി ലഭിച്ചാൽ ഉടൻ വീണ്ടും ജനങ്ങളിലേക്കെത്താൻ മഹ്സൂസിന് കഴിയും - സൂസൻ കൂട്ടിച്ചേർത്തു.
ഡിസംബർ 30-ന് നടന്ന 161-ാമത് നറുക്കെടുപ്പിൽ 236,979 പേർ വിജയികളായി. ഇതിൽ 100 ഗ്യാരണ്ടീഡ് റാഫ്ൾ വിജയികളുമുണ്ട്. രണ്ട് പേർ മൾട്ടി മില്യണയർമാരായി. 10 മില്യൺ ദിർഹം വീതം ഇവർ നേടി. ഇന്ത്യയിൽ നിന്നുള്ള സെനോബിയ, യുക്രൈനിൽ നിന്നുള്ള സെർഗി എന്നിവരാണ് വിജയികൾ.
കഴിഞ്ഞ 33 വർഷമായി ദുബായിൽ ജീവിക്കുകയാണ് 67 വയസ്സുകാരിയായ സെനോബിയ. തനിക്ക് ലഭിച്ച സമ്മാനം കുടുംബത്തോടൊപ്പം പങ്കിടാനാണ് അവർ ആഗ്രഹിക്കുന്നത്. മഹ്സൂസിൽ 2021 മുതൽ അവർ പങ്കെടുക്കുന്നുണ്ട്.
സെർഗി ദുബായിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഡിസംബർ 30-ന് നടന്ന ലൈവ് ഡ്രോയിലാണ് താനാണ് വിജയി എന്ന് അദ്ദേഹം തിരിച്ചറിഞ്ഞത്. യു.എ.ഇയിൽ ഒരു ദശകക്കാലമായി ജീവിക്കുകയാണ് സെർഗി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam