
ദുബായ്: ചൊവ്വാഴ്ച നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളികള്‍ക്ക് ഏഴ് കോടിയിലധികം രൂപയുടെ സമ്മാനം. തിരുവനന്തപുരം സ്വദേശിയായ കമലാസനന്‍ നാടാര്‍ വാസുവും (56), സുഹൃത്തായ പ്രസാദും ചേര്‍ന്ന് വാങ്ങിയ ടിക്കറ്റിനാണ് 10 ലക്ഷം ഡോളറിന്റെ (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം ലഭിച്ചത്. കസാഖിസ്ഥാന്‍ പൗരനായ ഖുസൈന്‍ യറംഷവിനും 10 ലക്ഷം ഡോളറിന്റെ സമ്മാനം ലഭിച്ചിട്ടുണ്ട്.
33 വര്‍ഷമായി ദുബായില്‍ താമസിക്കുന്ന കമലാസനന്‍ ഒരു സ്റ്റീല്‍ ഫാബ്രിക്കേഷന്‍ കമ്പനിയുടെ ഉടമയാണ്. സ്ഥാപനത്തിലെ വിതരണക്കാര്‍ക്ക് കടങ്ങള്‍ കൊടുത്തുതീര്‍ക്കാനുള്ളതിനാല്‍ കൃത്യസമയത്തുതന്നെയാണ് ഭാഗ്യം തന്നെ തേടിയെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ബിസിനസ് മോശമാണ്. അതുകൊണ്ടുതന്നെ കടങ്ങള്‍ പെരുകി. അവയെല്ലാം വീട്ടാനുള്ള ഒരു വഴിയായാണ് ഇപ്പോള്‍ ഈ ഭാഗ്യം മുന്നിലെത്തുന്നത്. കടം വീട്ടിക്കഴിഞ്ഞ് ബാക്കിയുള്ള പണം ഭാവിയിലേക്ക് കരുതിവെയ്ക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞമാസം നാട്ടിലേക്ക് പോകുന്നതിനിടെ ദുബായ് വിമാനത്താവളത്തില്‍ വെച്ചാണ് ടിക്കറ്റെടുത്തത്. തന്റെ ജീവിതത്തിലെ ഭാഗ്യങ്ങളെല്ലാം കൈവന്നത് സെപ്തംബര്‍ മാസത്തിലായിരുന്നെന്ന അപൂര്‍വ്വതയും അദ്ദേഹം പങ്കുവെച്ചു. സമ്മാനം ലഭിച്ച ടിക്കറ്റ് ഈ വര്‍ഷം സെപ്തംബറിലാണ് എടുത്തത്. ദുബായില്‍ സ്വന്തമായി ബിസിനസ് തുടങ്ങാനായതും 2003ലെ സെപ്തംബറിലായിരുന്നു. വിവാഹവും ആദ്യമായി ദുബായിലെത്തിയതും 1984ല്‍ എഞ്ചിനീയറിങ് ബിരുദം നേടിയതുമെല്ലാം സെപ്തംബര്‍ മാസത്തിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam