
ഷാര്‍ജ: ഷാര്‍ജയില്‍ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ കാര്‍ ഓടിച്ച യുവാവ് അറസ്റ്റില്‍. ഇയാള്‍ അമിത വേഗത്തില്‍ കാര്‍ ഓടിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.
ഖോര്‍ ഫക്കാന്‍ ഹൈവേയിലൂടെയാണ് യുവാവ് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചത്. വീഡിയോ വൈറലായതോടെ ഇത് പരിശോധിച്ച പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഗതാഗത നിയമങ്ങള്‍ പാലിച്ചും വേഗത നിയന്ത്രിച്ചും വാഹനമോടിക്കണമെന്ന് പൊലീസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
ഈ വര്‍ഷം ആദ്യത്തെ എട്ടു മാസം മണിക്കൂറില്‍ 200 കിലോമീറ്റര്‍ വെഗത്തില്‍ വാഹനമോടിച്ചതിന് പിടിയിലാകുന്ന 274-ാമത്തെ സംഭവമാണിത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് 278 കിലോമീറ്റര്‍ വേഗത്തില്‍ പാഞ്ഞ കാര്‍ റഡാറില്‍ കുടുങ്ങിയിരുന്നതായി ഷാര്‍ജ പൊലീസ് പറഞ്ഞു. വേഗപരിധി മണിക്കൂറില്‍ 80 കിലോമീറ്ററില്‍ കൂടുന്നവര്‍ക്ക് 3,000 ദിര്‍ഹം പിഴയും 23 ബ്ലാക്ക് പോയിന്റും ശിക്ഷയായി നല്‍കുമെന്ന് ഷാര്‍ജ പൊലീസ് ട്രാഫിക് എഞ്ചിനീയറിങ് വിഭാഗം മേധാവി മേജര്‍ മിഷാല്‍ ബിന്‍ ഖാദിം പറഞ്ഞു. ഇത് കൂടാതെ വാഹനം 60 ദിവസത്തേക്ക് കണ്ടുകെട്ടുകയും ചെയ്യും. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗപരിധി മറികടക്കുന്നവര്‍ക്ക് 2000 ദിര്‍ഹം പിഴയും 12 ബ്ലാക്ക് പോയിന്റും വാഹനം 30 ദിവസം കണ്ടുകെട്ടലുമാണ് ശിക്ഷയായി ലഭിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam