പണത്തെച്ചൊല്ലിയുള്ള തര്‍ക്കം അടിപിടിയിലെത്തി; യുവാവിനും ലൈംഗിക തൊഴിലാളിക്കും യുഎഇ കോടതി ശിക്ഷ വിധിച്ചു

By Web TeamFirst Published Aug 15, 2019, 7:13 PM IST
Highlights

തനിക്ക് യുവാവിനെ അറിയില്ലെന്നും തന്റെ അനുവാദമില്ലാതെ തനിക്കൊപ്പം ഇയാള്‍ കാറില്‍ കയറുകയായിരുന്നുവെന്നുമാണ് യുവതി പൊലീസിനോട് ആദ്യം പറഞ്ഞത്. കാറില്‍വെച്ച് തന്നെ കടന്നുപിടിച്ച ശേഷം താന്‍ താമസിക്കുന്ന ഹോട്ടലിലേക്ക് പോകാന്‍ ഡ്രൈവറോട് ഇയാള്‍ നിര്‍ദ്ദേശിക്കുകയായിരുന്നുവെന്നാണ് യുവതി ആരോപിച്ചത്.

ദുബായ്: പണത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ കാറില്‍ വെച്ച് അടിപിടിയുണ്ടാക്കിയ സംഭവത്തില്‍ യുവാവിനും ലൈംഗിക തൊഴിലാളിയായ യുവതിക്കും യുഎഇ കോടതി ശിക്ഷ വിധിച്ചു. ഇരുവരും ആറ് മാസം ജയില്‍ ശിക്ഷ അനുഭവിക്കണമെന്നും ശിക്ഷ പൂര്‍ത്തിയായ ശേഷം നാടുകടത്തണമെന്നുമാണ് ദുബായ് പ്രാഥമിക കോടതി വിധിച്ചത്. 25കാരനായ സൗദി പൗരനും 21 വയസുള്ള മൊറോക്കന്‍ പൗരയായ യുവതിയുമാണ് കേസില്‍ അറസ്റ്റിലായത്.

ജനുവരി ഒന്‍പതിന് ബര്‍ദുബായ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.  കാറില്‍ വെച്ച് യുവാവ് തന്നെ മര്‍ദിക്കുകയും തന്റെ ഫോണും പണവും പിടിച്ചുവാങ്ങുകയും ചെയ്തതായി യുവതി ആരോപിച്ചു. ടാക്സി ഡ്രൈവര്‍ വിവരമറിയിച്ചതനുസരിച്ചാണ് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. എന്നാല്‍ തനിക്ക് യുവാവിനെ അറിയില്ലെന്നും തന്റെ അനുവാദമില്ലാതെ തനിക്കൊപ്പം ഇയാള്‍ കാറില്‍ കയറുകയായിരുന്നുവെന്നുമാണ് യുവതി പൊലീസിനോട് ആദ്യം പറഞ്ഞത്. കാറില്‍വെച്ച് തന്നെ കടന്നുപിടിച്ച ശേഷം താന്‍ താമസിക്കുന്ന ഹോട്ടലിലേക്ക് പോകാന്‍ ഡ്രൈവറോട് ഇയാള്‍ നിര്‍ദ്ദേശിക്കുകയായിരുന്നുവെന്നാണ് യുവതി ആരോപിച്ചത്. എന്നാല്‍ ഇരുവരും നേരത്തെ തന്നെ ഹോട്ടലില്‍ ഒരുമിച്ച് താമസിച്ചതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പൊലീസിന് മനസിലായി.

യുവതിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ താന്‍ 2000 ദിര്‍ഹം നല്‍കിയെന്ന് സൗദി യുവാവ് പൊലീസിനോട് പറഞ്ഞു. എന്നാല്‍ കാറില്‍ വെച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പണം തിരികെ വാങ്ങാന്‍ ശ്രമിച്ചു. ഇത് കിട്ടാതെ വന്നപ്പോള്‍ യുവതിയുടെ കൈവശമുണ്ടായിരുന്ന 500 ദിര്‍ഹവും മൊബൈല്‍ ഫോണും തട്ടിയെടുക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള തര്‍ക്കം കയ്യാങ്കളിയിലെത്തിയപ്പോള്‍, ടാക്സി ഡ്രൈവറായിരുന്ന പാകിസ്ഥാനി പൗരനാണ് വാഹനം വഴിയില്‍ നിര്‍ത്തിയ ശേഷം പൊലീസിനെ വിളിച്ചത്. സംഭവസമയത്ത് ഇരുവരും മദ്യലഹരിയായിരുന്നുവെന്നും ഡ്രൈവര്‍ പറഞ്ഞു.

ഒരു ഹോട്ടലിന് മുന്നിലെ വെയിറ്റിങ് ഏരിയയില്‍ നിന്ന് ഇരുവരും ഒരുമിച്ചാണ് കാറില്‍ കയറിയതെന്ന് ഡ്രൈവര്‍ പറഞ്ഞു. മറ്റൊരു ഹോട്ടലിലേക്ക് പോകാനാണ് യുവാവ് നിര്‍ദ്ദേശിച്ചത്. എന്നാല്‍ അല്‍പനേരം കഴിഞ്ഞതോടെ ഇരുവരും വാക്കുതര്‍ക്കവും പിന്നീട് അടിപിടിയുമായി. യുവാവ് സ്ത്രീയുടെ മുഖത്തും തലയിലും മര്‍ദിക്കാന്‍ തുടങ്ങി. ഇതോടെയാണ് വാഹനം നിര്‍ത്തി പൊലീസിനെ അറിയിച്ചത്. സ്ത്രീയുടെ പഴ്സില്‍ നിന്ന് പണം എടുക്കുന്നത് കണ്ടെന്നും ഡ്രൈവര്‍ പറഞ്ഞു.

സ്ത്രീക്ക് ശരീരത്തില്‍ പലയിടങ്ങളിലും മര്‍ദനമേറ്റതായി മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമായിരുന്നു. ടാക്സി വാഹനത്തിലെ സിസിടിവി ദൃശ്യങ്ങളിലും മര്‍ദനം വ്യക്തമാണ്. നേരത്തെ ഹോട്ടലിലും നൈറ്റ് ക്ലബിലും ഇരുവരും ഒരുമിച്ചുണ്ടായിരുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ച് കോടതിയില്‍ ഹാജരാക്കിയിരുന്നു. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന് പണം ചോദിച്ച് സ്ത്രീ യുവാവിന് അയച്ച വാട്‍സ്ആപ് സന്ദേശങ്ങളും പൊലീസ് കണ്ടെടുത്തു. യുവതിയെ ആക്രമിച്ചതിനും പണവും മൊബൈല്‍ ഫോണും മോഷ്ടിച്ചതിനുമാണ് സൗദി പൗരന് ശിക്ഷ വിധിച്ചത്. അതേസമയം വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതിനാണ് യുവതിക്കും അതേ ശിക്ഷ ലഭിക്കാന്‍ കാരണം.

click me!