
റാസല്‍ഖൈമ: യുഎഇയില്‍ 1.38 കോടി ദിര്‍ഹത്തിന്റെ (ഏകദേശം 26 കോടിയിലധികം ഇന്ത്യന്‍ രൂപ) പിഴ ശിക്ഷ ഒഴിവാക്കി കിട്ടിയ സന്തോഷത്തിലാണ് അറബ് വംശജനായ വിദേശി. 1995 മുതല്‍ കുടുംബസമേതം രാജ്യത്ത് അനധികൃതമായി താമസിച്ചിരുന്ന ഇയാള്‍ക്ക് ഓഗസ്റ്റ് ഒന്ന് മുതല്‍ യുഎഇ ഭരണകൂടം പ്രഖ്യാപിച്ച പൊതുമാപ്പാണ് ആശ്വാസമായത്.
ഭാര്യ, സഹോദരി, നാല് മക്കള്‍ എന്നിവര്‍ക്കൊപ്പമാണ് ഇയാള്‍ 23 വര്‍ഷമായി റാസല്‍ ഖൈമയില്‍ അനധികൃതമായി താമസിച്ചത്. കഴിഞ്ഞ ദിവസം റാസല്‍ ഖൈമയിലെ ഇമിഗ്രേഷന്‍ കേന്ദ്രത്തിലെത്തി ഇയാള്‍ പൊതുമാപ്പിന് അപേക്ഷ നല്‍കി. ഭീമമായ തുക പിഴയടയ്ക്കേണ്ടി വരുമെന്നുള്ളതിനാലാണ് ഇത്രയും നാള്‍ രാജ്യം വിട്ട് പോകാന്‍ കഴിയാതിരുന്നതെന്ന് ഇയാള്‍ പറഞ്ഞു. പൊതുമാപ്പ് ഉപയോഗപ്പെടുത്തി രാജ്യം വിടുകയോ രേഖകള്‍ ശരിയാക്കുകയോ ചെയ്യുന്നവരില്‍ നിന്ന് ഒരു പിഴയും ഈടാക്കില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
നിരവധിപ്പേരാണ് വിവിധ എമിറേറ്റുകളിലെ ഇമിഗ്രേഷന്‍ കേന്ദ്രങ്ങളില്‍ എത്തുന്നത്. റാസല്‍ഖൈമയിലെ ഇമിഗ്രേഷന്‍ കേന്ദ്രത്തില്‍ മാത്രം ഇതിനോടകം 500ലധികം പേരുടെ അപേക്ഷകളില്‍ നടപടികള്‍ പൂര്‍ത്തിയാക്കി. ഞായറാഴ്ച മാത്രം 13,828,710 ദിര്‍ഹത്തിന്റെ പിഴ ശിക്ഷയാണ് ഇവിടെ ഒഴിവാക്കി നല്‍കിയത്. ജനത്തിരക്കേറിയതോടെ കൂടുതല്‍ സഹായക കേന്ദ്രങ്ങള്‍ തുറക്കാനുള്ള ശ്രമവും അധികൃതര്‍ നടത്തുന്നുണ്ട്.
റാസല്‍ഖൈമയിലെ ഇമിഗ്രേഷന്‍ കേന്ദ്രം രാവിലെ 7.30 മുതല്‍ രാത്രി എട്ട് മണി വരെ പ്രവര്‍ത്തിക്കും. രേഖകള്‍ പൂര്‍ണ്ണമല്ലെന്ന പേരില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ വൈകരുതെന്നും അധികൃതര്‍ അറിയിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam