
ദുബായ്: ലഗേജില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച 23 വയസുകാരന് ദുബായ് പ്രാഥമിക കോടതി പത്ത് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. സന്ദര്‍ശക വിസയില്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പാകിസ്ഥാന്‍ പൗരനാണ് മയക്കുമരുന്ന് കൈവശം വെച്ചതിനും കടത്താന്‍ ശ്രമിച്ചതിനും അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷം സെപ്‍തംബര്‍ 27നായിരുന്നു കേസിന് ആസ്പദമായ സംഭവം.
10 വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് പുറമെ 50,000 ദിര്‍ഹം പിഴയും പ്രതി നല്‍കണം. ശിക്ഷ അനുഭവിച്ചശേഷം ഇയാളെ നാടുകടത്തും. ലഗേജിനിടയില്‍ 1.2 കിലോഗ്രാം ഹെറോയിനാണ് ഇയാള്‍ ഒളിപ്പിച്ചുകൊണ്ടുവന്നത്. ദുബായ് വിമാനത്താവളത്തിലെ ഒന്നാം ടെര്‍മിനലില്‍ വന്നിറങ്ങിയ പ്രതിയുടെ ബാഗ് എക്സ്‍റേ സ്കാനറിലൂടെ കടത്തിവിട്ട് പരിശോധിച്ചപ്പോഴാണ് സംശയം തോന്നിയത്. ബാഗിന്റെ ഒരു ഭാഗത്ത് അസ്വഭാവികമായ എന്തോ വസ്തു ഉണ്ടെന്ന സംശയത്തെ തുടര്‍ന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിശദ പരിശോധന നടത്തുകയായിരുന്നു. ഇതോടെയാണ് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ മയക്കുമരുന്ന് കണ്ടെത്തിയത്. ചോദ്യം ചെയ്തപ്പോള്‍ ഇത് ഹെറോയിനാണെന്ന് ഇയാള്‍ സമ്മതിച്ചു. തുടര്‍ന്ന് ഇയാളെ ദുബായ് പൊലീസ് ആന്റി നര്‍കോട്ടിക്സ് വിഭാഗത്തിന് കൈമാറി. പൊലീസ് ക്രൈം ലാബില്‍ നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ പിടിച്ചെടുത്ത വസ്തു ഹെറോയിന്‍ തന്നെയാണെന്ന് സ്ഥിരീകരിച്ചു. ശിക്ഷാ വിധിക്കെതിരെ പ്രതി അപ്പീല്‍ നല്‍കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ