
ദുബൈ: ഉറങ്ങിക്കിടന്ന റൂംമേറ്റിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ഏഷ്യക്കാരനെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. 46കാരനായ ഏഷ്യന്‍ വംശജന്‍ തന്നെയാണ് റൂംമേറ്റ് മരിച്ച വിവരം പൊലീസില്‍ അറിയിച്ചത്. ഉറക്കത്തിനിടെ മുകളിലത്തെ ബെഡില്‍ നിന്ന് വീണ് റൂംമേറ്റ് മരിച്ചെന്നാണ് ഇയാള്‍ ഓപ്പറേഷന്‍സ് റൂമില്‍ വിളിച്ചറിയിച്ചത്.
വിവരം അറിഞ്ഞ ഉടന്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിലെ ഒരു സംഘം ഉദ്യോഗസ്ഥര്‍ അല്‍ മുഹൈസ്‌നയിലെ സംഭവസ്ഥലത്തെത്തി. മുറിയില്‍ മുഴുവന്‍ രക്തം തളം കെട്ടിയിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ മുകളിലത്തെ ബെഡില്‍ നിന്ന് ഉറക്കത്തിനിടെ തറയില്‍ മുഖമടിച്ച് വീണാണ് മരണമെന്ന് കണ്ടെത്തി. എന്നാല്‍ ഫോറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ മൃതദേഹം പരിശോധിച്ചപ്പോള്‍ തലയ്ക്ക് രണ്ടു തവണ അടിയേറ്റതായും കൈ ഒടിഞ്ഞതായും തെളിഞ്ഞു.
തുടര്‍ന്ന് മൃതദേഹം വിശദ പരിശോധനയ്ക്കായി ഫോറന്‍സിക് മെഡിസിന്‍ ഓഫീസിലേക്ക് മാറ്റി. ഇതിനിടെ കുറ്റാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ ഏഷ്യക്കാരനെ ചോദ്യം ചെയ്‌തെങ്കിലും ഇയാള്‍ കുറ്റം സമ്മതിച്ചില്ല. എന്നാല്‍ പിന്നീട് ഇയാളുടെ ഷര്‍ട്ടില്‍ രക്തക്കറ കണ്ടെത്തി. ഇത് മരിച്ചയാളുടേതാണെന്ന് തെളിയുകയും ചെയ്തു. ഇതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. സാമ്പത്തിക തര്‍ക്കമുണ്ടായിരുന്നെന്നും ഉറങ്ങിക്കിടന്ന റൂംമേറ്റിനെ തലയ്ക്ക് മൂര്‍ച്ചയേറിയ അയുധം കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നും ഏഷ്യക്കാരന്‍ സമ്മതിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം ഒളിപ്പിച്ച് വെച്ചതായും ഇയാള്‍ കൂട്ടിച്ചേര്‍ത്തു. അറസ്റ്റിലായ ഏഷ്യക്കാരനെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam