ലേബര്‍ ക്യാമ്പിലെ അടിപിടി പരിഹരിക്കാന്‍ ഇടപെട്ട പ്രവാസിക്ക് കണ്ണ് നഷ്ടമായി

By Web TeamFirst Published Oct 15, 2019, 3:04 PM IST
Highlights

സുഹൃത്തിനെ സന്ദര്‍ശിക്കാന്‍ ലേബര്‍ ക്യാമ്പിലെത്തിയ യുവാവ് അവിടെ തര്‍ക്കം പരിഹരിക്കാന്‍ ഇടപെട്ടു. ക്രൂരമായ മര്‍ദനത്തിനിരയായി ഒടുവില്‍ ഒടു കണ്ണ് നഷ്ടമാവുകയായിരുന്നു.

ഷാര്‍ജ: ലേബര്‍ ക്യാമ്പില്‍ തൊഴിലാളികളുടെ തര്‍ക്കം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിയേറ്റ് യുവാവിന് ഗുരുതര പരിക്കേറ്റു. അല്‍ ഖാസിമി ആശുപത്രിയില്‍ പ്രവേശിപ്പിച്ച 22കാരന്റെ ഒരു കണ്ണ് നഷ്ടമായതായി ഡോക്ടര്‍മാര്‍ അറിയിച്ചു. തലയോട്ടിക്കും പരിക്കുണ്ട്.

ഷാര്‍ജയിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയ - 1ല്‍ ആയിരുന്നു സംഭവം. സുഹൃത്തിനെ സന്ദര്‍ശിക്കാനാണ് 22 വയസുകാരനായ നൈജീരിയന്‍ പൗരന്‍ ലേബര്‍ ക്യാമ്പിലെത്തിയത്. ഈ സമയത്ത് ഇരുപതോളം പ്രവാസി തൊഴിലാളികള്‍ കൂട്ടംചേര്‍ന്ന് തര്‍ക്കിക്കുന്നത് ശ്രദ്ധയില്‍പെട്ട ഇയാള്‍ പ്രശ്നം പരിഹരിക്കാനായി ഇടപെടുകയായിരുന്നു. എന്നാല്‍ തൊഴിലാളികള്‍ ഇയാളെയും മര്‍ദിച്ചു. ക്രിക്കറ്റ് ബാറ്റുകൊണ്ടുള്ള അടിയേറ്റാണ് ഗുരുതരമായി പരിക്കേറ്റത്. ഇവിടെ നിന്ന് ഓടി രക്ഷപെട്ട് സുഹൃത്തിന്റെ മുറിയില്‍ കയറുകയായിരുന്നു. സുഹൃത്താണ് ഉടന്‍ അല്‍ ഖാസിമി ആശുപത്രിയില്‍ എത്തിച്ചത്. 

click me!