
ദുബായ്: പൊലീസ് കസ്റ്റഡിയില്‍ കഴിയവെ ഉദ്ദ്യോഗസ്ഥനെ ആക്രമിക്കുകയും പൊലീസ് സ്റ്റേഷനിലെ സാധനങ്ങള്‍ തകര്‍ക്കുകയും ചെയ്ത വിദേശി ജയിലിലായി. 27 വയസുകാരനായ ഈജിപ്ഷ്യന്‍ പൗരനാണ് മൂന്ന് മാസത്തെ തടവ് ശിക്ഷ വിധിച്ചത്. അതിന് ശേഷം നാടുകടത്തും.
അല്‍ മുറഖബയിലെ പൊലീസ് സ്റ്റേഷനിലായിരുന്നു സംഭവം. എഞ്ചിനീയറായി ജോലി ചെയ്തിരുന്ന യുവാവിനെ നിരവധി മോഷണക്കേസുകളില്‍ പ്രതിയായതുകൊണ്ടാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ പൊലീസുകാരെ ആക്രമിച്ച് തടവില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന പൊലീസുകാരന്‍ അടുത്തുള്ള മുറിയിലേക്ക് പോയ സമയത്ത് ലോഹ വാതിലിന്റെ മുകളില്‍ കയറിയ ശേഷം താല്‍ക്കാലിക റൂഫ് പൊളിച്ച് മറ്റൊരു മുറിയിലേക്ക് ചാടുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ പൊലീസുകാരന്‍ തടയാന്‍ ശ്രമിച്ചതോടെ ഇയാളെ ആക്രമിച്ചു. പൊലീസുകാരന്റെ കൈ പിടിച്ചുതിരിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ രേഖകളിലുള്ളത്.
മറ്റൊരു വഴിയിലൂടെ രക്ഷപെടാന്‍ ശ്രമിച്ചുവെങ്കിലും മറ്റ് പൊലീസുകാര്‍ കൂടി ഓടിയെത്തി ഇയാളെ കീഴടക്കി. വിലങ്ങണിയിച്ച് വീണ്ടും ലോക്കപ്പില്‍ എത്തിക്കുകായയിരുന്നു. കഴിഞ്ഞ ദിവസമാണ് കോടതി ശിക്ഷ വിധിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam