
മസ്‍കത്ത്: ഒമാനില്‍ കുട്ടികള്‍ക്ക് റെസിഡന്റ് കാര്‍ഡ് എടുക്കാത്ത പ്രവാസികളില്‍ നിന്ന് പിഴ ഈടാക്കുന്നു. പത്ത് വയസ് പ്രായമുള്ള കുട്ടികള്‍ക്ക് റെസിഡന്റ് കാര്‍ഡ് നിര്‍ബന്ധമാക്കിക്കൊണ്ട് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അധികൃതര്‍ അറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഇനിയും റെസിഡന്റ് കാര്‍ഡ് എടുക്കാത്ത നിരവധിപ്പേരുണ്ട്. ഇവരില്‍ നിന്നാണ് പിഴ ഈടാക്കുന്നത്.
വിസാ കാലാവധി കഴിയുന്ന മുറയ്ക്ക് വിസ പുതുക്കുമ്പോള്‍ റെസിഡന്റ് കാര്‍ഡും എടുക്കാമെന്ന് കണക്കുകൂട്ടിയവര്‍ക്കാണ് പിഴ ലഭിച്ചത്. കുട്ടിയ്ക്ക് പത്ത് വയസ് പൂര്‍ത്തിയായ ശേഷമുള്ള ഓരോ മാസത്തിനും പത്ത് റിയാല്‍ വീതം പിഴ നല്‍കേണ്ടി വരും. പലര്‍ക്കും ഇത്തരത്തില്‍ ആറ് മാസത്തേക്കും അതിലധികവുമുള്ള കാലയളവിലേക്ക് പിഴ അടയ്ക്കേണ്ടി വന്നു.
കുട്ടികള്‍ ഒമാനില്‍ ഉണ്ടെങ്കില്‍ മാത്രമേ റെസിഡന്റ് കാര്‍ഡ് എടുക്കാന്‍ കഴിയൂ. രണ്ട് വര്‍ഷത്തേക്ക് 11 റിയാലാണ് റെസിഡന്റ് കാര്‍ഡിന് ഫീസ്. ഒമാനില്‍ കുടുംബ വിസയുള്ള പല പ്രവാസികളുടെയും കുടുംബാംഗങ്ങള്‍ ദീര്‍ഘകാലമായി നാട്ടില്‍ കഴിയുന്നുണ്ട്. ഇവര്‍ വിസാ കാലാവധി കഴിയുന്ന സമയത്ത് പുതുക്കാനായി എത്തുമ്പോഴാണ് നേരത്തെ റെസിഡന്റ് കാര്‍ഡ് എടുക്കാത്തതിനുള്ള പിഴ കൂടി അടയ്ക്കേണ്ടി വരുന്നത്.
നേരത്തെ 15 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കായിരുന്നു റെസിഡന്റ് കാര്‍ഡ് എടുക്കേണ്ടിയിരുന്നത്. ആ സമയത്ത് വിസ പുതുക്കുമ്പോള്‍ കുട്ടികളുടെ പതിനാറാമത്തെ വയസില്‍ റെസിഡന്റ് കാര്‍ഡ് എടുക്കുമ്പോഴും പിഴ ഈടാക്കിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ഒക്ടോബര്‍ മാസം മുതല്‍ 10 വയസായ കുട്ടികള്‍ക്ക് റെസിഡന്റ് കാര്‍ഡ് നിര്‍ബന്ധമാക്കുകയും കാലതാമസം വരുന്ന ഓരോ മാസത്തിനും അനുസരിച്ച് പിഴ ഈടാക്കുകയുമാണ്.
Read also: ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ച പ്രവാസി വനിതയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam