ഒന്‍പത് വയസുകാരിയെ കിരീടമണിയിച്ച് ശൈഖ് മുഹമ്മദ്; സമ്മാനം ഒന്നര ലക്ഷം ഡോളര്‍

By Web TeamFirst Published Oct 31, 2018, 11:27 AM IST
Highlights

44 രാജ്യങ്ങളില്‍ നിന്നുള്ള ഒരു കോടിയോളം കുട്ടികളാണ് റീഡിങ് ചലഞ്ചില്‍ പങ്കെടുത്തത്. 52,000 സ്കൂളുകള്‍ പദ്ധതിയില്‍ പങ്കെടുത്തു. മെച്ചപ്പെട്ട ലോകം പടുത്തുയര്‍ത്തുന്നതിനായി അറിവും കഴിവും ഉപയോഗിക്കുന്ന പുതുതലമുറയെ വാര്‍ത്തെടുക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് അറബ് റീഡിങ് ചലഞ്ച് സുപ്രീം കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ യുഎഇ ഭാവികാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഗര്‍ഗാവി പറഞ്ഞു.

ദുബായ്: കുട്ടികളില്‍ വായനാശീലം വളര്‍ത്താന്‍ ലക്ഷ്യമിട്ട് നടത്തിയ അറബ് റീഡിങ് ചലഞ്ചില്‍ മൊറോക്കോയില്‍ നിന്നുള്ള ഒന്‍പത് വയസുകാരി മറിയം അംജൂന്‍ വിജയിയായി.  യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ്‌ ബിന്‍ റാഷിദ് അല്‍ മക്തൂം, മറിയത്തിന് ഒന്നര ലക്ഷം ഡോളര്‍ (ഏകദേശം 1.11 കോടിയോളം ഇന്ത്യന്‍ രൂപ) സമ്മാനം നല്‍കി.

44 രാജ്യങ്ങളില്‍ നിന്നുള്ള ഒരു കോടിയോളം കുട്ടികളാണ് റീഡിങ് ചലഞ്ചില്‍ പങ്കെടുത്തത്. 52,000 സ്കൂളുകള്‍ പദ്ധതിയില്‍ പങ്കെടുത്തു. മെച്ചപ്പെട്ട ലോകം പടുത്തുയര്‍ത്തുന്നതിനായി അറിവും കഴിവും ഉപയോഗിക്കുന്ന പുതുതലമുറയെ വാര്‍ത്തെടുക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് അറബ് റീഡിങ് ചലഞ്ച് സുപ്രീം കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ യുഎഇ ഭാവികാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഗര്‍ഗാവി പറഞ്ഞു. ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ചലഞ്ച് സംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. 2015ലാണ് പരിപാടിക്ക് തുടക്കമിട്ടത്. 10 ലക്ഷം വിദ്യാര്‍ത്ഥികളെക്കൊണ്ട് അഞ്ച് കോടി പുസ്തകങ്ങള്‍ വായിപ്പിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ പ്രതീക്ഷകള്‍ക്കപ്പുറമുള്ള പങ്കാളിത്തമാണ് പരിപാടിക്ക് ലങിച്ചത്. 

മറിയത്തിനൊപ്പം കുവൈറ്റിലെ അല്‍ ഇഖ്‍ലാസ് സ്കൂളും സൗദിയില്‍ നിന്നുള്ള അയിഷ അല്‍ ത്വര്‍ഖിയും വിവിധ ഇനങ്ങളില്‍ ഒന്നാമതായി. മത്സരത്തില്‍ പങ്കെടുക്കുന്നതിനായി ഓരോ കുട്ടിയും 50 പുസ്തകങ്ങളാണ് വായിച്ചത്. അവസാന റൗണ്ടില്‍ എത്തിയവര്‍ക്കുള്ള പ്രോല്‍സാഹന സമ്മാനവും ദുബായില്‍ നടന്ന ചടങ്ങില്‍ ശൈഖ് മുഹമ്മദ്‌ ബിന്‍ റാഷിദ് വിതരണം ചെയ്തു. 

click me!