യുഎഇയില്‍ 347 കിലോ ഭാരമുള്ള സ്രാവിനെ പിടികൂടിയ മത്സ്യത്തൊഴിലാളി നിയമക്കുരുക്കില്‍

By Web TeamFirst Published Feb 22, 2019, 10:15 AM IST
Highlights

മത്സ്യതൊഴിലാളികളെ ഈ സ്രാവ് ശല്യം ചെയ്യുന്നുവെന്ന പരാതി ഉയര്‍ന്നതോടെയാണ് 49കാരനായ ഈദ് സുലൈമാന്‍ ഇതിനെ പിടിക്കാനിറങ്ങിയത്. സുഹൃത്തായ ജുമ സലീം എന്നയാളും രണ്ട് ഇന്ത്യക്കാരും സംഘത്തിലുണ്ടായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചതിലപ്പുറം വലുതായിരുന്നും സ്രാവ്.

ഫുജൈറ: കൂറ്റന്‍ സ്രാവിനെ പിടികൂടിയ മത്സ്യത്തൊഴിലാളിക്കെതിരെ ഫുജൈറയില്‍ അന്വേഷണം. ഫുജൈറ കടലില്‍ നിന്ന് മത്സ്യതൊഴിലാളിയായ ഈദ് സുലൈമാനും സുഹൃത്തുക്കളുമാണ് 347കിലോഗ്രാം തൂക്കമുള്ള ബുള്‍ ഷാര്‍ക് വിഭാഗത്തില്‍ പെടുന്ന സ്രാവിനെ പിടികൂടിയത്. എന്നാല്‍ പരിസ്ഥിതി പ്രവര്‍ത്തകരും മറ്റും ഇതിനെതിരെ രംഗത്തെത്തിയതോടെയാണ് സംഭവം നിയമക്കുരുക്കിലേക്ക് നീങ്ങിയത്.

മത്സ്യതൊഴിലാളികളെ ഈ സ്രാവ് ശല്യം ചെയ്യുന്നുവെന്ന പരാതി ഉയര്‍ന്നതോടെയാണ് 49കാരനായ ഈദ് സുലൈമാന്‍ ഇതിനെ പിടിക്കാനിറങ്ങിയത്. സുഹൃത്തായ ജുമ സലീം എന്നയാളും രണ്ട് ഇന്ത്യക്കാരും സംഘത്തിലുണ്ടായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചതിലപ്പുറം വലുതായിരുന്നും സ്രാവ്. ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകുന്നേരം 3.30 വരെ പരിശ്രമിച്ചാണ് ചൂണ്ടയിട്ട് ഇതിനെ കരയ്ക്കെത്തിച്ചത്. 17 പേരുടെ സഹായത്തോടെയായിരുന്നു ഇത്. സ്രാവിനെ പിടിച്ചതില്‍ മറ്റ് മത്സ്യതൊഴിലാളികള്‍ സന്തുഷ്ടരാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ സ്രാവിനെ പിടിക്കാന്‍ വിലേക്കേര്‍പ്പെടുത്തിയിട്ടുള്ള സമയത്താണ് ഈദ് സുലൈമാന്‍ സ്രാവ് വേട്ട നടത്തിയെന്നാരോപിച്ച് പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്തെത്തി. പിടിയ്ക്കുമ്പോള്‍ സ്രാവ് ഗര്‍ഭിണിയായിരുന്നുവെന്നും ഇതിന്റെ വയറ്റില്‍ നിന്ന് 16 ഭ്രൂണങ്ങള്‍ കണ്ടെടുത്തുവെന്നും ഇവര്‍ ആരോപിച്ചു. സ്രാവുകളുടെ പ്രജനന കാലം കണക്കിലെടുത്ത് കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ഒന്നു മുതല്‍ ജൂണ്‍ 30 വരെ സ്രാവുകളെ പിടിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഈ വര്‍ഷം മാര്‍ച്ച് ഒന്നു മുതലാണ് ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.  എന്നാല്‍  പുതിയ ഉത്തരവ് മാര്‍ച്ചില്‍ മാത്രമേ പ്രാബല്യത്തില്‍ വരൂ എന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം തുടങ്ങി

എന്നാല്‍ താന്‍ നിയമപരമായി തന്നെയാണ് സ്രാവിനെ പിടിച്ചതെന്ന് ഈദ് സുലൈമാന്‍ പറഞ്ഞു. പരാതികളുയര്‍ന്നതിടെ തുടര്‍ന്ന് അധികൃതര്‍ വിശദീകരണം തേടിയിരുന്നു. വിലക്ക് അടുത്തമാസം മുതലാണുള്ളത്. ഫുജൈറ ഫിഷര്‍മെന്‍ അസോസിയേഷനില്‍ അന്വേഷിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് പിടിച്ചതെന്നും അദ്ദേഹം പറഞ്ഞു. 2900 ദിര്‍ഹത്തിനാണ് ഈ സ്രാവിനെ ലേലം ചെയ്ത് വിറ്റത്. 

click me!