ഒമാനിൽ സ്വദേശിവത്കരണം ശക്തമാക്കി മാനവവിഭവശേഷി മന്ത്രാലയം

By Web TeamFirst Published Dec 13, 2019, 1:02 AM IST
Highlights

തീരുമാനം മലയാളികളടക്കമുള്ള ആയിരക്കണക്കിന് വിദേശികളെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. വിനോദ സഞ്ചാര മേഖലയിൽ സ്വദേശിവത്കരണം 44.1 ശതമാനമാക്കി ഉയര്‍ത്താനാണ് തീരുമാനം

മസ്ക്കറ്റ്: ഒമാനിൽ മാനവവിഭവശേഷി മന്ത്രാലയം സ്വദേശിവത്കരണം ശക്തമാക്കുന്നു. വിനോദ സഞ്ചാരം , വ്യവസായം , ചരക്കുനീക്കം എന്നീ മേഖലകളിൽ അടുത്ത വര്‍ഷം പൂർത്തിയാക്കേണ്ട സ്വദേശിവത്കരണ തോത് മന്ത്രാലയം പ്രഖ്യാപിച്ചു. തീരുമാനം മലയാളികളടക്കമുള്ള ആയിരക്കണക്കിന് വിദേശികളെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

വിനോദ സഞ്ചാര മേഖലയിൽ സ്വദേശിവത്കരണം 44.1 ശതമാനമാക്കി ഉയര്‍ത്താനാണ് തീരുമാനം. ചരക്കു നീക്ക രംഗത്ത് 20 ശതമാനവും വ്യവസായ മേഖലയില്‍ 35 ശതമാനവും സ്വദേശിവത്കരണമാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം. വിനോദ സഞ്ചാര മേഖലയിൽ 2018ല്‍ 42.2 ശതമാനം ആയിരുന്നു സ്വദേശിവത്കരണം.

2019 ഇൽ 43.1 ശതമാനം ആയി ഉയർത്തുകയും ചെയ്‌തു. 2020ൽ ഒരു ശതമാനത്തിന്റെ കൂടി വര്‍ദ്ധനവ് വരും. ചരക്കു നീക്ക മേഖലയിൽ 2018 ല്‍ 16 ശതമാനമായിരുന്ന സ്വദേശിവത്കരണം 2019 ല്‍ 18 ശതമാനമായി ഉയര്‍ന്നു. രണ്ട് ശതമാനം വര്‍ദ്ധനവാണ് 2020ല്‍ നടപ്പാക്കാന്‍ അധികൃതര്‍ ലക്ഷ്യമിടുന്നത്. വ്യവസായ മേഖലയില്‍ നിലവില്‍ 34 ശതമാനമാണ് സ്വദേശിവത്കരണ നിരക്ക്.

കഴിഞ്ഞ വര്‍ഷം ഇത് 33 ശതമാനവും ആയിരുന്നു. മൂന്ന് മേഖലകളിൽ പ്രവർത്തിച്ചു വരുന്ന സ്ഥാപനങ്ങളിലെ സ്വദേശി ജീവനക്കാർക്ക് പ്രത്യേക പരിശീലനങ്ങളും കൂടാതെ കമ്പനികൾക്ക് മറ്റു ഇളവുകളും നൽകി സ്വദേശിവത്കരണം പ്രോത്സാഹിപ്പിക്കും. സ്വദേശിവത്കരണം പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ പ്രത്യേക പരിഗണനയും ലഭിക്കും. 

click me!