വ്യാപക പരിശോധന തുടരുന്നു; ഒരാഴ്ചയ്ക്കിടെ 20,667 പ്രവാസികൾ അറസ്റ്റിൽ

By Web TeamFirst Published Apr 15, 2024, 12:15 AM IST
Highlights

നിയമലംഘകരെ കണ്ടെത്താൻ ലക്ഷ്യമിട്ട് വിവിധ വിഭാഗങ്ങൾ കർശന പരിശോധനയാണ് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും നടത്തിവരുന്നത്.

റിയാദ്: താമസം, ജോലി, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് ഒരാഴ്ചയ്ക്കിടെ 20,667 വിദേശികൾ സൗദി അറേബ്യയിൽ അറസ്റ്റിലായി. താമസ നിയമങ്ങൾ ലംഘിച്ചതിന് 14,805 പേരും അനധികൃതമായി രാജ്യത്തിന്റെ അതിർത്തി കടക്കാൻ ശ്രമിച്ചതിന് 3,860 പേരും തൊഴിൽ സംബന്ധമായ നിയമ ലംഘനങ്ങൾക്ക് 2,002 പേരുമാണ് അറസ്റ്റിലായത്. 

അനധികൃതമായി സൗദി അറേബ്യയുടെ അതിർത്തികൾ കടന്ന് രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ 959 പേരിൽ 53 ശതമാനം പേരും എത്യോപ്യക്കാരാണ്. ഇവരിൽ 44 ശതമാനം പേർ യെമനികളും മൂന്ന് ശതമാനം മറ്റ് രാജ്യക്കാരുമാണെന്ന് അധികൃതർ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. നിയമവിരുദ്ധമായി സൗദി അറേബ്യയുടെ അതിർത്തി കടന്ന് അയൽ രാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിച്ച 58 പേരെയും ഈ ഒരാഴ്ചയ്ക്കകം പിടികൂടി. നിയമലംഘകരെ കടത്തിക്കൊണ്ടുവന്നതിനും അഭയം നൽകിയതിനും ഒമ്പത് പേരെ കസ്റ്റഡിയിലെടുത്തു. ഇത്തരം പ്രവൃത്തികൾക്കെതിരെ നേരത്തെ തന്നെ അധികൃതർ കർശന മുന്നറിയിപ്പ് നൽകിയിരുന്നു. കടുത്ത ശിക്ഷയാണ് ഇങ്ങനെ പിടിയിലാവുന്നവർക്കും സൗദി അറേബ്യയിൽ നേരിടേണ്ടി വരുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!