
മസ്കറ്റ്: ഒമാനിലെ മസ്കറ്റ് ഗവർണറേറ്റ് പരിധിയിലെ അൽ-സീബ് വിലായത്തിൽ വൻ മയക്കുമരുന്ന് പിടികൂടി. മയക്കുമരുന്ന് നിയന്ത്രണത്തിനായുള്ള ഡയറക്ടറേറ്റ്, മസ്കറ്റ് പൊലീസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് ഒരു അറബ് പൗരൻ പിടിയിലായത്. പ്രതിയുടെ പക്കൽ നിന്ന് 36,000ത്തിലധികം സൈക്കോട്രോപിക് ഗുളികകൾ പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു. ഇവ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. കൂടാതെ, കേസുമായി ബന്ധപ്പെട്ടതായി കരുതുന്ന പ്രാദേശിക കറൻസിയും മറ്റ് ഗൾഫ് രാജ്യങ്ങളിലെ കറൻസികളുമടക്കം വൻതുക പിടിച്ചെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. മയക്കുമരുന്ന് കടത്ത് ശക്തമായി ചെറുക്കുന്നതിന്റെ ഭാഗമായുള്ള നടപടികൾ തുടരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
കുവൈത്തിൽ ലഹരിമരുന്ന് കടത്തും വിപണനവും തടയുന്നതിനായി ആഭ്യന്തര മന്ത്രാലയം നടത്തിയ വിപുലമായ പരിശോധനകളിൽ മൂന്ന് ഇന്ത്യക്കാരടക്കം 12 പേർ പിടിയിലായി. ആഭ്യന്തര മന്ത്രാലയത്തിന്റെ 'സെക്യൂരിറ്റി ന്യൂസ്' പരിപാടിയിലൂടെയാണ് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോൾ നടത്തിയ ഈ നിർണ്ണായക ഓപ്പറേഷന്റെ വിശദാംശങ്ങൾ പുറത്തുവിട്ടത്. പിടിയിലായവരിൽ മൂന്ന് ബംഗ്ലാദേശികൾ, രണ്ട് ഈജിപ്തുകാർ, രണ്ട് സിറിയക്കാർ, ഒരു നേപ്പാൾ സ്വദേശി എന്നിവരും ഉൾപ്പെടുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പിടികൂടിയ ഇവരിൽ നിന്ന് വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന വൻതോതിലുള്ള മയക്കുമരുന്ന് ശേഖരമാണ് സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെടുത്തത്. മൂന്ന് കിലോയിലധികം കെമിക്കൽ പദാർത്ഥങ്ങൾ, അഞ്ച് ലിറ്റർ സിബിഡി ഓയിൽ, 1.25 കിലോ ഷാബു (മെത്താംഫെറ്റാമൈൻ), 1.1 കിലോ ഹാഷിഷ്, ഒൻപത് ഗ്രാം ഹെറോയിൻ, 15 കിലോ മരിജുവാന എന്നിവ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. കൂടാതെ 2,000 കാപ്റ്റഗൺ ഗുളികകളും 650 ലിറിക്ക ഗുളികകളും ലഹരിമരുന്ന് തൂക്കുന്നതിനും പാക്ക് ചെയ്യുന്നതിനും ഉപയോഗിക്കുന്ന ഉപകരണങ്ങളും പ്രതികളിൽ നിന്ന് കണ്ടെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam