
കോഴിക്കോട്: സൗദി അറേബ്യൻ പൗരനെ നിക്ഷേപത്തിന്റെ പേരിൽ തട്ടിപ്പിനിരയാക്കിയിട്ടില്ലെന്ന വാദവുമായി മലപ്പുറം തേഞ്ഞിപ്പലം സ്വദേശി ഇപി ഷമീൽ. സൗദി പൗരൻ അൽ റൗദ ജില്ലയിലെ ഇബ്രാഹീം മുഹമ്മദ് അൽ ഉതൈബി ജിദ്ദയിൽ വാർത്താസമ്മേളനം നടത്തി പറഞ്ഞ കാര്യങ്ങളെല്ലാം തെറ്റാണെന്നും ഷമീൽ കാലിക്കറ്റ് പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സൗദിയിലെ ബിസിനസുകാരനായ മലയാളി പ്രവാസിയെ സഹായിച്ച് കുരുക്കിലായി എന്ന സൗദി പൗരന്റെ ആരോപണവും ശരിയല്ല. 27 കോടിയോളം രൂപയുടെ തട്ടിപ്പ് ഷമീൽ നടത്തിയെന്നായിരുന്നു സൗദി പൗരൻ വാർത്താ സമ്മേളനം നടത്തി ആരോപിച്ചത്. 2013 മുതൽ തന്റെ സ്ഥാപനത്തിൽ പി ആർ ഒ ആയി ജോലി ചെയ്ത ഇബ്രാഹീം മുഹമ്മദ്അൽ ഉതൈബി, 2016ൽ തന്നെ സഹായിക്കാമെന്ന് പറഞ്ഞ് കമ്പനിയുടെ വക്താവായി മാറി തന്നെ കബളിപ്പിക്കുകയായിരുന്നു എന്നും ഷമീൽ ആരോപിക്കുന്നു.
പതിനഞ്ച് മില്യൺ റിയാൽ നൽകി കമ്പനിയിൽ ഓഹരി നൽകാമെന്ന് പറഞ്ഞു. എന്നാൽ പിന്നീട് ഉണ്ടാക്കിയ കരാർ പ്രകാരമുള്ള കാശ് അടക്കുകയോ, കമ്പനിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് ഫണ്ട് കൈമാറുകയോ ചെയ്തിട്ടില്ല. പിന്നീട് അദ്ദേഹത്തിന്റെ മകന്റെ പേരിലേക്ക് കമ്പനിയുടെ ഷെയർ ട്രാൻസ്ഫർ ചെയ്തു കൊടുക്കണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്നും ഷമീൽ ആരോപിച്ചു.
സൗദി ആഭ്യന്തര മന്ത്രാലയത്തിൽ ഉന്നത തസ്തികയിൽ ജോലി ചെയ്തിരുന്ന ഇബ്രാഹിം അൽ ഉതൈബിയുമായി പിന്നീട് ദുബായിൽ വെച്ച് ചർച്ച നടത്തി പണം തിരികെ നൽകാമെന്ന് സമ്മതിച്ചിരുന്നു. എന്നാൽ, സ്ഥാപനം കൈക്കലാക്കാൻ വേണ്ടി അദ്ദേഹം കേസ് കൊടുക്കുകയും തനിക്കോ തന്റെ അഭിഭാഷകനോ സൗദി അറേബ്യയിൽ ഹാജരാകുവാൻ സാധിക്കാത്ത സ്ഥിതിയുണ്ടാക്കി എക്‌സ് പാർട്ടി വിധി നേടിയെടുക്കുകയും ആയിരുന്നുവെന്നും ഷമീൽ ആരോപിച്ചു.
തനിക്ക് സൗദിയിൽ പോയി കേസ് നടത്തുവാൻ സാധിക്കാത്ത സ്ഥിതിയായിരുന്നു. അങ്ങനെയാണ് ഇബ്രാഹീം മുഹമ്മദ്അൽ ഉതൈബിയ്ക്ക് കോടതിയിൽ നിന്ന് എക്സ‌് പാർട്ടി വിധി ലഭിച്ചത്. 87 മില്യൺ സൗദി റിയാൽ ആസ്തിയുള്ള കമ്പനിയുടെ സ്വത്തുക്കളും മാർക്കറ്റിൽ നിന്ന് കിട്ടാനുള്ള 25 മില്യൺ റിയാലും കമ്പനി നടത്തിപ്പിന് പവർ ഓഫ് അറ്റോണി ഉള്ള ഇവർ പിന്നീട് എന്തു ചെയ്തുവെന്ന് വ്യക്തമാക്കണമെന്നും ഷമീൽ ചോദിച്ചു. സൗദി മാത്രമല്ല, ദുബായ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ എല്ലാമുണ്ടായിരുന്ന സ്ഥാപനങ്ങൾ കൂടി തനിക്ക് നഷ്ടപ്പെട്ടെന്നും അഡ്വ. അനീഷിനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ ഷമീൽ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ