
റാസല്‍ഖൈമ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി റാസല്‍ഖൈമയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഏപ്രില്‍ എട്ട് വരെ നീട്ടി. എമിറേറ്റിലെ എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‍മെന്റ് ടീമാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. ഫെബ്രുവരി പത്ത് മുതലാണ് ആദ്യം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്. ഇതാണ് ഇപ്പോള്‍ ഏപ്രില്‍ എട്ട് വരെ ദീര്‍ഘിപ്പിച്ചത്.
പബ്ലിക് ബീച്ചുകളിലും പാര്‍ക്കുകളിലും ആകെ ശേഷിയുടെ എഴുപത് ശതമാനം പേരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. ഷോപ്പിങ് മാളുകളില്‍ അറുപത് ശതമാനം ആളുകള്‍ക്ക് പ്രവേശിക്കാം. പൊതുഗതാഗത സംവിധാനങ്ങള്‍, സിനിമാ തീയറ്ററുകള്‍, വിനോദ പരിപാടികള്‍, ഫിറ്റ്നസ്‍ സെന്ററുകള്‍, ജിംനേഷ്യം, പൂളുകള്‍, ഹോട്ടലുകളിലെ പ്രൈവറ്റ് ബീച്ചുകള്‍ എന്നിവിടങ്ങളില്‍ പരമാവധി ശേഷിയുടെ പകുതി ആളുകളെ മാത്രമേ പ്രവേശിപ്പിക്കൂ.
വിവാഹം പോലുള്ള കുടുംബ, സാമൂഹിക ചടങ്ങുകളില്‍ പത്ത് പേരും മരണാനന്തര ചടങ്ങുകളില്‍ പരമാവധി ഇരുപത് പേരും മാത്രമേ പങ്കെടുക്കാവൂ. പൊതുസ്ഥലങ്ങളില്‍ ആളുകള്‍ തമ്മില്‍ രണ്ട് മീറ്റര്‍ അകലം പാലിക്കണം. റസ്റ്റോറന്റുകളിലും കഫേകളിലും ടേബിളുകള്‍ തമ്മില്‍ രണ്ട് മീറ്റര്‍ അകലം വേണം. ഒരു കുടുംബത്തിലെ അംഗങ്ങള്‍ അല്ലെങ്കില്‍ നാല് പേരില്‍ കൂടുതല്‍ റസ്റ്റോറന്റുകളിലും കഫേകളിലും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam