മടങ്ങി വരാനാഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി നോര്‍ക്ക ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തുടങ്ങി

By Web TeamFirst Published Apr 26, 2020, 7:33 PM IST
Highlights

മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് പ്രവാസി രജിസ്ട്രേഷനായുളള നോർക്ക വെബ്സൈറ്റ് പ്രവർത്തനക്ഷമമായത്. ഇന്നലെ അർദ്ധരാത്രി മുതൽ രജിസ്ട്രേഷൻ തുടങ്ങുമെന്നായിരുന്നു നേരത്തെയുള്ള അറിയിപ്പ്. ഉച്ചക്ക് ഒരു മണി മുതൽ തുടങ്ങുമെന്നായി പിന്നീടുളള വിശദീകരണം. വൈകുന്നേരത്തോടെയാണ് വെബ്‍സൈറ്റ് പ്രവര്‍ത്തന സജ്ജമായത്.

തിരുവനന്തപുരം: മടങ്ങി വരാനാഗ്രഹിക്കുന്ന പ്രവാസികൾക്കായുളള നോർക്കയുടെ രജിസ്ട്രേഷൻ തുടങ്ങി. ഇന്നലെ അർദ്ധരാത്രി മുതൽ തുടങ്ങാനിരുന്ന രജിസിട്രേഷൻ സാങ്കേതിക കാരണങ്ങളാലാണ് വൈകിയത്. അതേസമയം കൊവിഡ് പശ്ചാത്തലത്തിൽ സംസ്ഥാന അതിർത്തികളിൽ പരിശോധന കർശനമാക്കാൻ ജില്ലാ കലക്ടർമാർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി.

മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് പ്രവാസി രജിസ്ട്രേഷനായുളള നോർക്ക വെബ്സൈറ്റ് പ്രവർത്തനക്ഷമമായത്. ഇന്നലെ അർദ്ധരാത്രി മുതൽ രജിസ്ട്രേഷൻ തുടങ്ങുമെന്നായിരുന്നു നേരത്തെയുള്ള അറിയിപ്പ്. ഉച്ചക്ക് ഒരു മണി മുതൽ തുടങ്ങുമെന്നായി പിന്നീടുളള വിശദീകരണം. വൈകുന്നേരത്തോടെയാണ് വെബ്‍സൈറ്റ് പ്രവര്‍ത്തന സജ്ജമായത്. www.registernorkaroots.org എന്ന വെബ്‍സൈറ്റ് വഴിയാണ് രജിസ്ട്രേഷൻ. തിരിച്ചെത്തുന്നവരുടെ കൃത്യമായ കണക്ക് കിട്ടാനും നിരീക്ഷണ സംവിധാനം ഉൾപ്പെടെ സജ്ജമാക്കുന്നതിനുമാണ് രജിസ്ട്രേഷന്‍ നടത്തുന്നത്. ആദ്യം രജിസ്റ്റ‌ർ ചെയ്യുന്നവർക്ക് ആദ്യ പരിഗണന എന്നില്ല. അത് കൊണ്ട് ആരും തിരക്ക് കൂട്ടേണ്ടെന്ന് സർക്കാർ അറിയിക്കുന്നു. ഗർഭിണികൾ, പലതരം രോഗമുള്ളവർ , സന്ദർശക വിസയിൽ പോയവർ എന്നിവർക്കാണ് മുൻഗണന.

വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങി വരാൻ ആഗ്രഹിക്കുന്ന മലയാളികളുടെ രജിസ്ട്രേഷനും നോർക്ക ഉടൻ തുടങ്ങും. ഇതിനിടെ തമിഴ്നാട്, കർണ്ണാടക അതിർത്തികളിൽ വനംവകുപ്പിന്റെ കൂടി സഹായത്തോടെ പരിശോധന കടുപ്പിക്കാനാണ് സർക്കാർ തീരുമാനം. അതിർത്തികളിലെ ചെറുവഴികളിലൂടെ തമിഴ്നാട്ടിൽ നിന്നും കർണ്ണാടകത്തിൽ നിന്നും ആളുകൾ എത്തുന്ന സാഹചര്യത്തിലാണിത്.  ജില്ലാ കലക്ടർമാരും എസ്പിമാരുമായുള്ള വീഡിയോ കോൺഫറൻസിലാണ് മുഖ്യമന്ത്രി നിർദ്ദേശം അറിയിച്ചത്.

click me!