ക്ഷേമ പദ്ധതികളുടെ പേരില്‍ പ്രവാസികളെ കബളിപ്പിക്കാന്‍ ശ്രമം; ജാഗത്ര പുലര്‍ത്തണമെന്ന് മുന്നറിയിപ്പ്

By Web TeamFirst Published Feb 9, 2023, 2:47 PM IST
Highlights

പ്രവാസി ക്ഷേമനിധിയിലും നോർക്ക റൂട്ട്സിലും അംഗത്വം എടുത്താൽ മാത്രമേ പ്രവാസി ലോൺ ലഭിക്കുകയുള്ളൂ എന്ന തരത്തിലുള്ള സന്ദേശങ്ങളും ഇങ്ങനെ വ്യാജമായി പ്രചരിക്കുന്ന കൂട്ടത്തിലുണ്ട്. ഇത് ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണെന്ന്  അധികൃതര്‍ അറിയിച്ചു. 

തിരുവനന്തപുരം: നോര്‍ക്ക റൂട്ട്സിന്റെ പേരില്‍ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. നോർക്കയുടെ ചില സോഷ്യൽ മീഡിയ പോസ്റ്ററുകളിൽ കൂട്ടിച്ചേർക്കലുകൾ ഉൾപ്പെടുത്തി തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള ചില അറിയിപ്പുകളും സന്ദേശങ്ങളും ചിലര്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് നിര്‍ദേശം. 

പ്രവാസി ക്ഷേമനിധിയിലും നോർക്ക റൂട്ട്സിലും അംഗത്വം എടുത്താൽ മാത്രമേ പ്രവാസി ലോൺ ലഭിക്കുകയുള്ളൂ എന്ന തരത്തിലുള്ള സന്ദേശങ്ങളും ഇങ്ങനെ വ്യാജമായി പ്രചരിക്കുന്ന കൂട്ടത്തിലുണ്ട്. ഇത് ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണെന്ന്  അധികൃതര്‍ അറിയിച്ചു. നോർക്കയുടെ പദ്ധതികളെയും പരിപാടികളെയും പറ്റി പ്രചാരണം നടത്തുന്നത് നോർക്ക റൂട്ട്സ് തന്നെയാണ്. ഇതിനായി ഏതെങ്കിലും വ്യക്തികളേയോ സ്ഥാപനങ്ങളേയോ ചുമതലപ്പെടുത്തിയിട്ടില്ല. നോർക്കയുടെ സോഷ്യൽ മീഡിയ പോസ്റ്ററുകൾ ഉപയോഗിച്ചിച്ച് വ്യാജപ്രചരണം നടത്തുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും നോർക്ക റൂട്ട്സ് സിഇഒ അറിയിച്ചു.

തെറ്റിദ്ധാരണ പരത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ, വഞ്ചനയ്ക്കും ധനനഷ്ടത്തിനും ഇരയാകാതെ എല്ലാവിധ വ്യാജ പ്രചാരണങ്ങളിൽ നിന്നും വാഗ്ദാനങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കണമെന്ന് പൊതുജനങ്ങളോടും, പ്രത്യേകിച്ച് പ്രവാസി സമൂഹത്തോടും നോര്‍ക്ക അഭ്യർത്ഥിച്ചിട്ടുണ്ട്. 

നോർക്കയുടെ പദ്ധതികളെയും ക്ഷേമ പ്രവർത്തനങ്ങളെ സംബന്ധിച്ച് വിശദാംശങ്ങൾക്കായി നോര്‍ക്ക റൂട്ട്‌സിന്റെ വെബ്ബ്‌സൈറ്റായ www.norkaroots.org സന്ദർശിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്. 

Read also: 2000 പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് കൂടി റദ്ദാക്കി; വാഹനം ഓടിക്കുന്നത് കണ്ടെത്തിയാല്‍ കടുത്ത നടപടി

click me!