
ലണ്ടൻ: നഴ്സായ ഭാര്യയെയും രണ്ടു മക്കളെയും ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ മലയാളിയായ ഭർത്താവ് സാജുവിന് യുകെ കോടതി കഴിഞ്ഞ ദിവസം 40 വർഷം തടവിന് ശിക്ഷ വിധിച്ചിരുന്നു. ഭാര്യ അഞ്ജുവിന്റെയും മക്കളായ ജീവ, ജാൻവി എന്നിവരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സാജുവിനെ 2022 ഡിസംബർ 14നു രാത്രി 10 മണിയോടെയാണ് യുകെയെ ഞെട്ടിച്ച കൂട്ടക്കൊലപാതകം നടന്നത്. സംഭവത്തിന് പിന്നാലെ സാജുവിനെ നോർതാംപ്ടൻ പൊലീസ് പിടികൂടിയിരുന്നു.
കേസില്‍ സാജുവിനെ ശിക്ഷിച്ച് വിധി വന്നതിന് പിന്നാലെ ഇയാളെ പിടികൂടുന്നതിന്റെ ദൃശ്യങ്ങള്‍ നോർതാംപ്ടൻ പൊലീസ് പുറത്തുവിട്ടു. 2022 ഡിസംബർ 15 ലെ ദൃശ്യങ്ങളാണ് പൊലീസ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്തത്. യുവതിക്കും രണ്ടു കുട്ടികൾക്കും ഗുരുതരമായി പരിക്കേറ്റെന്ന സന്ദേശത്തെ തുടർന്നാണ് സാജുവിന്‍റെ കെറ്ററിങ്ങിലെ വീട്ടിലേക്ക് പൊലീസ് എത്തുന്നത്. അവിടെ എത്തുമ്പോഴുള്ള ദൃശ്യങ്ങളും സാജുവിനെ അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങളുമാണ് വീഡിയോയിലുള്ളത്.
എമർജൻസി സന്ദേശം ലഭിച്ച് പൊലീസ് എത്തുമ്പോൾ വീടിനുള്ളിൽ കത്തിയുമായി ഇരിക്കുകയായിരുന്നു സാജു. വാതിൽ തകർത്ത് അകത്ത് കയറിയ പൊലീസ് സാജുവിനോട് കത്തി താഴെയിടാൻ ആവശ്യപ്പെട്ടു. എന്നാഷ ഇയാള്‍ കത്തി കൈയ്യിൽ പിടിച്ച് പൊലീസിന് നേരെ ചൂണ്ടുന്നതും തന്നെ വെടിവയ്ക്കാൻ ആവശ്യപ്പെട്ട് അലറി വിളിക്കുന്നതും വീഡിയോയിൽ കാണാം. ഇതോടെ ടേസർ തോക്ക് ഉപയോഗിച്ച് പൊലീസ് സാജുവിനെ കീഴ്പ്പെടുത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ ബോഡിക്യാമിൽനിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ പുറത്തുവിട്ടിരിക്കുന്നത്.
വൈക്കം കുലശേഖരമംഗലം ആറാക്കൽ അശോകന്റെ മകൾ അഞ്ജു (40), മക്കളായ ജീവ (6), ജാൻവി (4) എന്നിവരെയാണ് ഭർത്താവ് സാജു അതിക്രൂരമായി കൊലപ്പെടുത്തിയത്. അഞ്ജുവിന്റെ ദേഹത്ത് ആഴത്തിലുള്ള മുറിവുകളും ഏൽപിച്ചിരുന്നു. സൗദിയിലായിരുന്ന സാജുവും അഞ്ജുവും 2021 ഒക്ടോബറിലാണു ബ്രിട്ടനിലേക്കു കുടിയേറിയത്. ഡ്യൂട്ടിയിലുണ്ടായിട്ടും ജോലിക്ക് എത്താതായതോടെ സഹപ്രവര്‍ത്തകര്‍ താമസ സ്ഥലത്ത് അന്വേഷിച്ചപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
Read More : യുകെയെ ഞെട്ടിച്ച കൂട്ടക്കൊല; മലയാളി നഴ്സിനെയും മക്കളെയും ശ്വാസം മുട്ടിച്ച് കൊന്നു, ഭർത്താവിന് 40 വർഷം തടവ്
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം യൂട്യൂബിൽ കാണാം - LIVE
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ