
റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ചുകഴിയുന്ന ആളുകളുടെ എണ്ണം വീണ്ടും കുറഞ്ഞു. ഇന്ന് 1,011 പേർ കൂടി സുഖപ്പെടുകയും 604 പുതിയ കേസുകൾ മാത്രം റിപ്പോർട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തിൽ രാജ്യത്താകെ അസുഖ ബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6,649 ആയി കുറഞ്ഞു. ഇതിൽ 1,332 പേരുടെ നില ഗുരുതരമാണ്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
അതേസമയം രാജ്യത്തെ കൊവിഡ് മരണനിരക്കും കുറഞ്ഞു. രാജ്യമാകെ കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴ് മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതെന്ന് സൗദി ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. രാജ്യത്ത് ഇന്ന് 78,416 ആർ.ടി പി.സി.ആർ പരിശോധനകൾ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,39,129 ആയി. ഇതിൽ 5,24,061 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,419 ആണ്.
രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.1 ശതമാനമായി ഉയർന്നു. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 170, മക്ക 97, കിഴക്കൻ പ്രവിശ്യ 67, ജീസാൻ 59, അസീർ 50, അൽഖസീം 48, നജ്റാൻ 34, മദീന 27, ഹായിൽ 22, തബൂക്ക് 10, അൽജൗഫ് 9, അൽബാഹ 6, വടക്കൻ അതിർത്തി മേഖല 5. കൊവിഡിനെതിരായ പ്രതിരോധ കുത്തിവെയ്പ്പ് 32,000,210 ഡോസ് ആയി ഉയർന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam