സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ എണ്ണം വര്‍ധിക്കുന്നു; കണക്കുകള്‍ പുറത്തുവിട്ടു

By Web TeamFirst Published Jun 17, 2020, 9:41 PM IST
Highlights

ആശുപത്രി മോർച്ചറികളിലുള്ള ഇന്ത്യാക്കാരുടെ മൃതദേഹങ്ങൾ സംബന്ധിച്ച അനന്തരനടപടികൾ വേഗത്തിലാക്കാനുള്ള ഇടപെടലുകളും നടത്തുന്നുണ്ട്.

റിയാദ്: കൊവിഡ് ബാധിച്ച് സൗദി അറേബ്യയിൽ ഞായറാഴ്ച വരെ മരിച്ചത് 167 ഇന്ത്യാക്കാരാണെന്ന് ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് സാമൂഹിക പ്രവർത്തകരുടെ യോഗത്തെ അറിയിച്ചു. മരിച്ചവരിൽ 47 പേർ മലയാളികളാണ്. 30 ഉത്തർപ്രദേശുകാരും 17 ബിഹാർ സ്വദേശികളും 13 തമിഴരും മരിച്ചവരിലുൾപ്പെടുന്നു. ബാക്കിയുള്ളവർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്.  

ഈ വർഷം വിവിധ കാരണങ്ങളാൽ മരിച്ച ഇന്ത്യാക്കാരുടെ എണ്ണം 1287 ആണ്. ഇന്ത്യൻ എംബസിയിൽ 788 ഉം ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ 499ഉം മരണങ്ങളാണ് ഈ കാലയളവിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ആശുപത്രി മോർച്ചറികളിലുള്ള ഇന്ത്യാക്കാരുടെ മൃതദേഹങ്ങൾ സംബന്ധിച്ച അനന്തരനടപടികൾ വേഗത്തിലാക്കാനുള്ള ഇടപെടലുകളും നടത്തുന്നുണ്ട്. റിയാദിലെ ശുമൈസി മോർച്ചറിയിൽ മാത്രം 53 മൃതദേഹങ്ങളാണ് ഇന്ത്യാക്കാരുടേതായുള്ളത്. രാജ്യത്താകെ 50 മൃതദേഹങ്ങൾ നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള കാർഗോ നടപടികൾ പുരോഗമിക്കുകയാണ്.

നിലവിൽ കൊവിഡ് ബാധിതർക്ക് ആശുപത്രികളിൽ അഡ്മിഷൻ ലഭിക്കാൻ നേരിടുന്ന ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽപെടുത്തിയപ്പോൾ ഈ വിഷയം സൗദി ആരോഗ്യമന്ത്രാലയത്തിെൻറ ശ്രദ്ധയിൽപെടുത്താനുള്ള നടപടികൾ സ്വീകരിച്ചുകഴിഞ്ഞതായി അംബാസഡർ വ്യക്തമാക്കി. ഈ പ്രശ്നങ്ങൾ മനസിലാക്കി പരമാവധി വിവരങ്ങൾ ശേഖരിച്ച് മന്ത്രാലയത്തെ അറിയിക്കുകയും പരിഹാരം തേടുകയും ചെയ്യും. ആംബുലൻസ്, ക്വാറൻറീൻ സൗകര്യങ്ങൾ സ്വന്തം നിലയ്ക്ക് ഒരുക്കാൻ എംബസിക്ക് സൗദി അധികൃതരിൽ നിന്ന് അനുവാദം ലഭിച്ചിട്ടില്ല. എക്സിറ്റ് വിസയുടെ കാലാവധി കഴിഞ്ഞവരുടെ പ്രശ്നങ്ങളും ബന്ധപ്പെട്ട സൗദി വകുപ്പുകളുടെ ശ്രദ്ധയിൽപെടുത്തി പരിഹാരം കാണാൻ ശ്രമം നടത്തുമെന്നും അംബാസഡര്‍ പറഞ്ഞു.

click me!