യുഎഇയില്‍ നിന്നും ഒമാനില്‍ നിന്നും പാകിസ്ഥാനിലേക്കുള്ള വിമാന സര്‍വീസുകള്‍ താൽക്കാലികമായി നിര്‍ത്തിവെച്ചു. ഇസ്ലാമാബാദ്, കറാച്ചി, ലാഹോര്‍ സര്‍വീസുകളാണ് നിര്‍ത്തിവെച്ചത്. ഇന്ത്യ^പാക് സംഘർഷാവസ്ഥ കണക്കിലെടുത്ത് പാകിസ്ഥാനിലെ വിമാനത്താവളങ്ങൾ അടച്ചതാണ് വിമാനങ്ങൾ റദ്ദാക്കാൻ കാരണം.
ദുബായ്: യുഎഇയില്‍ നിന്നും ഒമാനില്‍ നിന്നും പാകിസ്ഥാനിലേക്കുള്ള വിമാന സര്‍വീസുകള്‍ താൽക്കാലികമായി നിര്‍ത്തിവെച്ചു. ഇസ്ലാമാബാദ്, കറാച്ചി, ലാഹോര്‍ സര്‍വീസുകളാണ് നിര്‍ത്തിവെച്ചത്. ഇന്ത്യ^പാക് സംഘർഷാവസ്ഥ കണക്കിലെടുത്ത് പാകിസ്ഥാനിലെ വിമാനത്താവളങ്ങൾ അടച്ചതാണ് വിമാനങ്ങൾ റദ്ദാക്കാൻ കാരണം. പാകിസ്ഥാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയില്‍ നിന്നും അറിയിപ്പുണ്ടാകുന്നതുവരെ സര്‍വീസുകള്‍ ഉണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു.
ഒമാനില്‍ നിന്നും പാകിസ്ഥാനിലേക്ക് സര്‍വ്വീസ് നടത്തുന്ന ഒമാന്‍ വിമാനക്കമ്പനികളാണ് സർവ്വീസ് താത്കാലികമായി നിർത്തിവച്ചത്. ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയറും,ബജറ്റ് വിമാന കമ്പനിയായ സലാം എയറുമാണ് സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി അറിയിച്ചത്. ഇതോടെ ഒമാന്‍ എയറിന്റെ കറാച്ചി, ഇസ്ലാമാബാദ്, ലാഹോര്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളും സലാം എയറിന്റെ കറാച്ചി, മുള്‍ട്ടാന്‍, സിയാല്‍ കോട്ട് സര്‍വീസുകളും അവസാനിപ്പിച്ചു.
പാകിസ്ഥാന്‍ സിവില്‍ ഏവിയേഷന്‍ വിഭാഗത്തില്‍ നിന്നും അറിയിപ്പുണ്ടാകുന്നതുവരെ സര്‍വീസുകള്‍ പുനസ്ഥാപിക്കില്ലെന്നും ഒമാന്‍ എയര്‍, സലാം എയര്‍ അധികൃതര്‍ വാർത്താക്കുറിപ്പിൽ അറിയിച്ചു. തങ്ങളുടെ വ്യോമമേഖലയിലൂടെ സർവ്വീസ് നടത്തുന്നത് പാകിസ്ഥാൻ താത്കാലികമായി തടഞ്ഞതിനെ തുടർന്ന് എയർ കാനഡ ഇന്ത്യയിലേക്കുള്ള സർവ്വീസുകൾ അവസാനിപ്പിക്കുന്നതായി അറിയിച്ചിരുന്നു.
എത്തിഹാദ്, ഫ്ളൈ ദുബായ്, ഗൾഫ് എയർ, ശ്രീലങ്കൻ എയർവേഴ്സ് തുടങ്ങിയ കമ്പനികളും പാകിസ്ഥാനിലേക്കുള്ള തങ്ങളുടെ സർവ്വീസ് നിർത്തിവച്ചിരിക്കുകയാണ്. ഇന്ത്യയിൽ നിന്നും പടിഞ്ഞാറൻ ഭാഗത്തേക്കുള്ള എല്ലാ വിമാനസർവ്വീസുകളും പാകിസ്ഥാന്‍റെ ആകാശപാത ഒഴിവാക്കി മറ്റു പാതകളിലൂടെ സഞ്ചരിക്കുകയാണ്.