മസ്‌കറ്റ്: അറബിക്കടലില്‍ രൂപപ്പെട്ട "ഹിക്ക" ചുഴലിക്കാറ്റ് ഒമാന്റെ പടിഞ്ഞാറൻ ഭാഗത്ത് ഇരുപതു കിലോമീറ്റർ അടുത്ത് എത്തിയതായി ഒമാൻ കാലാവസ്ഥ കേന്ദ്രം. "ശർഖിയ " "അൽ വുസ്ത" എന്നീ തീര പ്രദേശങ്ങളിൽ കനത്ത മഴയോട് കൂടി "ഹിക്ക " ആഞ്ഞടിക്കാൻ സാധ്യതയുണ്ടെന്ന് ഒമാൻ പബ്ലിക് അതോറിറ്റി ഫോർ സിവിൽ എവിയേഷൻ മുന്നറിയിപ്പ് നല്‍കി.
ഹിക്ക" ചുഴലിക്കാറ്റിനെ നേരിടാൻ സജ്ജമാണെന്ന് ഒമാൻ സിവിൽ ഡിഫൻസ് അറിയിച്ചു. അൽ വുസ്ത മേഖലയിലെ "ദുഃഖം" എന്ന പട്ടണത്തിൽ നിന്നും ഇരുപതു കിലോമീറ്റർ അകലെയാണ് "ഹിക്ക ചുഴലിക്കാറ്റ് ഇപ്പോൾ. ചുഴലിക്കാറ്റ് തീരത്തോട് അടുക്കുന്നത് മൂലം മസീറ , ബൂ അലി എന്നി പ്രദേശങ്ങളിൽ രാവിലെ മുതൽ തന്നെ മഴ പെയ്തു തുടങ്ങിയിരുന്നു.
സുരക്ഷ കണക്കിലെടുത്തു അൽ വുസ്ത , ശർഖിയ എന്നി ഗവർണറേറ്റുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മന്ത്രാലയം അടുത്ത മൂന്നു ദിവസത്തേക്ക് അവധി നൽകിയിട്ടുണ്ട്. സൂർ , ജാലാൻ , ദുഃഖം , ഹൈമ എന്നീ പ്രദേശങ്ങളിലേക്കുള്ള മൗസലത്ത് ബസ്സ് സർവീസുകളും നിർത്തി വെച്ചതായി അധികൃതർ അറിയിച്ചു. കടലില്‍ തിരമാല ഉയരാനും കരയില്‍ ശക്തമായ മഴക്കും സാധ്യതയുണ്ട്.
ഹിക്ക ചുഴലിക്കാറ്റിന്റെ പ്രഭവ സ്ഥാനത്ത് , കാറ്റിനു മണിക്കൂറിൽ 119 കിലോമീറ്റർ ഉപരിതല വേഗത ഉള്ളതായി കാലാവസ്ഥ കേന്ദ്രത്തിന്റെ അറിയിപ്പിൽ പറയുന്നു. അധികൃതരുടെ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും, ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.