
മസ്കത്ത്: ഒമാനിൽ ഇന്ന് 21 പേർക്ക് കൂടി ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 252 ആയെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്താകുറിപ്പിൽ അറിയിച്ചു. ഇതിനോടകം 57 പേരാണ് രോഗ മുക്തരായത്.
ഒമാനിലെ കൊവിഡ് 19ന്റെ പ്രഭവകേന്ദ്രം 'മത്രാ' പ്രവിശ്യയാണെന്ന് ഒമാന്‍ സുപ്രിം കമ്മിറ്റി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വൈറസ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യമാണെങ്കില്‍ മസ്‌ക്കറ്റ് ഗവര്‍ണറേറ്റിലെ മറ്റു പ്രവിശ്യകളും അടച്ചിടുമെന്നും ആരോഗ്യമന്ത്രി ഡോ. അഹമ്മദ് മുഹമ്മദ് അല്‍ സൈദി ഇന്നലെ വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി.
കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് നടപ്പിലാക്കിയിരിക്കുന്ന യാത്രാ വിലക്ക് മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. റൂവി, ഹാമാരിയ, വാദികബീര്‍, ദാര്‍സൈത്, അല്‍ ബുസ്താന്‍ എന്നിവടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ചെക്ക് പോയിന്റുകളില്‍ സായുധ സേന സൂക്ഷ്മ പരിശോധനകള്‍ ആരംഭിച്ചുകഴിഞ്ഞു.
ജോലിക്കായി പോകുന്ന സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ അതാതു ഓഫീസുകളില്‍ നിന്നുമുള്ള അനുമതി കത്തുകളും ഒപ്പം തിരിച്ചറിയല്‍ രേഖകളും കരുതിയിരിക്കണം. ബൗഷര്‍ , ഗാല , അല്‍ ഹൈല്‍ , സീബ് എന്നി പ്രവിശ്യകളില്‍ നിലവില്‍ യാത്രാ വിലക്ക് ഏര്‍പെടുത്തിയിട്ടില്ലെന്നും റോയല്‍ ഒമാന്‍ പൊലീസ് മേജര്‍ മുഹമ്മദ് അല്‍ ഹാഷ്മി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam