
കുവൈത്ത് സിറ്റി: കുവൈത്തിൽ കൊവിഡ് 19 ബാധിച്ച് ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ അറുപത്തിയൊന്നുകാരനാണ് മരണമടഞ്ഞത്. ഇതോടെ കൊറോണ വൈറസ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 23 ആയി. ഇവരിൽ എട്ട് പേർ ഇന്ത്യക്കാരാണ്. 164 രോഗികൾ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 1176 ആയി. അതേസമയം 64 ഇന്ത്യക്കാർ അടക്കം 152 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു.
ഇതോടെ ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 3440 ആയി. ഇവരിൽ 1682 പേർ ഇന്ത്യാക്കാരാണ്. അതേസമയം, രാജ്യത്തുള്ള 1909 വിദേശ തൊഴിലാളികള്‍ക്ക് ഇതുവരെ കൊവിഡ് 19 വൈറസ് ബാധിച്ചതായി ബഹ്‌റൈന്‍ അറിയിച്ചു. നിലവില്‍ 1556 പേരാണ് ചികിത്സയിലുളളതെന്നും 1246 രോഗമുക്തരായെന്നും അധികൃതര്‍ അറിയിച്ചു.
ഫ്‌ളക്‌സി വിസയിലുളള വിദേശ തൊഴിലാളികളാണ് കൊവിഡ് ബാധിച്ചവരില്‍ ഭൂരിഭാഗവും എന്ന പ്രചാരണം ശരിയല്ലെന്ന് ബഹ്‌റൈന്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അഥോറിറ്റി സിഇഒ ഉസാമ ബിന്‍ അബ്ദുല്ല അല്‍ അബ്‌സി പറഞ്ഞു. ഇതുവരെ 1909 വിദേശ തൊഴിലാളികള്‍ക്കാണ് കൊവിഡ് ബാധിച്ചിട്ടുളളതെന്നും ഇതില്‍ 1823 പേരും തൊഴില്‍ വിസയില്‍ ജോലി ചെയ്യുന്നവരാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഫ്‌ളക്‌സി വിസയിലുളളവര്‍ 32 പേര്‍ മാത്രമാണ്. സന്ദര്‍ശക വീസയിലത്തിയ 30 പേര്‍, ഗാര്‍ഹിക തൊഴിലാളികളായ എട്ട് പേര്‍ , ആശ്രിത വിസയിലുളള 18 പേര്‍ എന്നിങ്ങനെയാണ് മറ്റ് വിദേശ തൊഴിലാളികളുടെ കണക്ക്. വിസയില്ലാതെ കഴിയുന്ന വിദേശ തൊഴിലാളികള്‍ക്ക് അവരുടെ നില നിയമപരമാക്കാന്‍ എല്‍എംആര്‍എ നല്‍കിയ അവസരം ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam