ഓണ്‍ലൈന്‍ വഴി യാചന; 17 ദിവസം കൊണ്ട് യുവതി സമ്പാദിച്ചത് 35 ലക്ഷം, ഭര്‍ത്താവിന്റെ പരാതിയില്‍ കുടുങ്ങി...

By Web TeamFirst Published Jun 11, 2019, 4:02 PM IST
Highlights

വിവാഹ മോചിതയായ വിദേശി യുവതി ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ തുടങ്ങിയ വെബ്സൈറ്റുകളില്‍ അക്കൗണ്ട് സൃഷ്ടിക്കുകയും അതുവഴി പലരില്‍ നിന്നും പണം ശേഖരിക്കുകയുമായിരുന്നു. വിധവയായ താന്‍ നിത്യവൃത്തിക്ക് വേണ്ടിയും കുട്ടികളെ വളര്‍ത്തുന്നതിനും വേണ്ടിയാണ് പണം ചോദിക്കുന്നതെന്നായിരുന്നു അവകാശപ്പെട്ടിരുന്നത്. 

ദുബായ്: സാമൂഹിക മാധ്യമങ്ങള്‍ വഴി യാചന നടത്തി 1.84 ലക്ഷം ദിര്‍ഹം (35 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) സമ്പാദിച്ച യുവതിയെ ദുബായ് പൊലീസ് പിടികൂടി. ഇവരടക്കം റമദാനില്‍ 128 യാചകരെ പിടികൂടിയെന്ന് ദുബായ് പൊലീസ് അറിയിച്ചു.

വിവാഹ മോചിതയായ വിദേശി യുവതി ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ തുടങ്ങിയ വെബ്സൈറ്റുകളില്‍ അക്കൗണ്ട് സൃഷ്ടിക്കുകയും അതുവഴി പലരില്‍ നിന്നും പണം ശേഖരിക്കുകയുമായിരുന്നു. വിധവയായ താന്‍ നിത്യവൃത്തിക്ക് വേണ്ടിയും കുട്ടികളെ വളര്‍ത്തുന്നതിനും വേണ്ടിയാണ് പണം ചോദിക്കുന്നതെന്നായിരുന്നു അവകാശപ്പെട്ടിരുന്നത്. കുട്ടികള്‍ രോഗികളാണെന്നും ഇവര്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ പറഞ്ഞിരുന്നു. സംഭവം ശ്രദ്ധയില്‍ പെട്ട ഇവരുടെ മുന്‍ ഭര്‍ത്താവ് ദുബായ് പൊലീസിന്റെ ഇലക്ട്രോണിക് ക്രൈം പ്ലാറ്റ്ഫോം വഴി പരാതി നല്‍കുകയായിരുന്നു.

കുട്ടികള്‍ വര്‍ഷങ്ങളായി തനിക്കൊപ്പമാണ് കഴിയുന്നതെന്നും അവരുടെ പേരും ചിത്രങ്ങളും ഉപയോഗിച്ച് ആളുകളെ കബളിപ്പിച്ചാണ് യുവതി പണം ശേഖരിക്കുന്നതെന്നും ഇയാള്‍ പൊലീസിനെ അറിയിച്ചു. കുട്ടികള്‍ക്ക് അസുഖമൊന്നുമില്ല. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ട ചിത്രങ്ങള്‍ കണ്ട് തന്റെ സുഹൃത്തുക്കളും ബന്ധുക്കളും വിളിച്ച് അന്വേഷിച്ചു. കുട്ടികളുടെ അന്തസും അഭിമാനവും കളങ്കപ്പെടുത്തിയതിന് സ്ത്രീക്കെതിരെ നടപടിയെടുക്കണമെന്നും ഭര്‍ത്താവ് ആവശ്യപ്പെട്ടു. ഇതോടെയാണ് പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തത്. 

click me!