മകന്റെ കല്ലറയില്‍ അവസാനപിടി മണ്ണിടാന്‍ അവരെത്തിയില്ല; സംസ്‌കാര ചടങ്ങുകള്‍ മാതാപിതാക്കള്‍ കണ്ടത് ഫേസ്ബുക്കിലൂടെ

By Web TeamFirst Published Apr 17, 2020, 2:11 PM IST
Highlights

കാലുകളെ അര്‍ബുദം കാര്‍ന്നു തിന്നുമ്പോഴും ഏറെക്കാലമായി വീല്‍ചെയറിലാണ് ജ്യുവല്‍ സ്കൂളില്‍ പോയിരുന്നത്. ഷാര്‍ജ ജെംസ് മില്ലെനിയം സ്കൂളിലെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥികളിലൊരാളായിരുന്നു ജ്യുവല്‍.

ഷാര്‍ജ: ജ്യുവലിന്റെ മൃതദേഹം നാട്ടിലെത്തിച്ചപ്പോള്‍ അനുഗമിക്കാനോ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനോ പ്രവാസികളായ ആ മാതാപിതാക്കള്‍ക്ക് സാധിച്ചില്ല. ഒടുവില്‍ പ്രിയപ്പെട്ട മകന്റെ സംസ്‌കാര ചടങ്ങുകള്‍ നീറുന്ന വേദന ഉള്ളിലടക്കി അച്ഛനും അമ്മയും കണ്ടത് ഫേസ്ബുക്കിലൂടെ. 

ദുബായിലെ മുഹൈസിനയില്‍ താമസിക്കുന്ന പത്തനംതിട്ട മല്ലശ്ശേരി ചാമക്കാല വിളയില്‍ ജോമയുടെയും ജെന്‍സിന്‍റെയും മകനായ ജ്യുവല്‍(16) കഴിഞ്ഞ വെള്ളിയാഴ്ചയാണ് അര്‍ബുദം ബാധിച്ച് മരിച്ചത്. കാലുകളെ അര്‍ബുദം കാര്‍ന്നു തിന്നുമ്പോഴും ഏറെക്കാലമായി വീല്‍ചെയറിലാണ് ജ്യുവല്‍ സ്കൂളില്‍ പോയിരുന്നത്. ഷാര്‍ജ ജെംസ് മില്ലെനിയം സ്കൂളിലെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥികളിലൊരാളായിരുന്നു ജ്യുവല്‍. ഏഴുവര്‍ഷം മുമ്പാണ് ജ്യുവലിന് അര്‍ബുദം ബാധിച്ചത്. ദുഖ:വെള്ളി ദിനത്തില്‍ ദുബായ് അമേരിക്കന്‍ ഹോസ്പിറ്റലിലായിരുന്നു അന്ത്യം.

കേരള സര്‍ക്കാരിന്റെ പ്രത്യേക താല്‍പ്പര്യ പ്രകാരം ചരക്ക് വിമാനങ്ങളില്‍ മൃതദേഹം നാട്ടിലെത്തിക്കാമെങ്കിലും അത്യാവശ്യാ യാത്രാ സര്‍വ്വീസ് പോലുമില്ലാത്തതിനാല്‍ മാതാപിതാക്കള്‍ക്ക് മൃതദേഹത്തെ അനുഗമിക്കാനോ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനോ കഴിഞ്ഞില്ല.

click me!