
അബുദാബി: യുഎഇയിൽ മെയ് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു. മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥയെത്തുടർന്ന് രാജ്യാന്തര വിപണിയിലുണ്ടായ കനത്ത ചാഞ്ചാട്ടം യുഎഇയിൽ പെട്രോൾ വർധനവിന് കാരണമായി. മെയ് ഒന്ന് മുതൽ പുതിയ നിരക്കുകൾ നിലവിൽ വന്നു.
ഏപ്രിൽ മാസത്തെ അപേക്ഷിച്ച് പെട്രോൾ വിലയിൽ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. യുഎസ്-ഇസ്രായേൽ-ഇറാൻ സൈനിക നീക്കങ്ങളും ഹോർമുസ് ഇടുക്ക് അടച്ചതും കാരണം ആഗോള എണ്ണവിലയിലുണ്ടായ 60 ശതമാനത്തോളം വർധനവാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്.
സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.66 ദിർഹമാണ് പുതിയ നിരക്ക്. ഏപ്രിലിൽ 3.39 ദിർഹമായിരുന്നു. സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 3.55 ദിർഹമാണ് പുതിയ വില. ഏപ്രിലിൽ ഇത് 3.28 ദിർഹമായിരുന്നു. ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 3.48 ദിർഹമാണ് മെയ് മാസത്തിലെ നിരക്ക്. ഏപ്രിലിൽ 3.20 ദിർഹമായിരുന്നു. ഡീസൽ വിലയിൽ മാറ്റമില്ല. ലിറ്ററിന് 4.69 ദിർഹം ആയി തുടരും.
ഒപെക് പിന്മാറ്റവും ഭാവി വിപണിയും
അതേസമയം യുഎഇ ഒപെക്, ഒപെക് പ്ലസ് സഖ്യങ്ങളിൽ നിന്നും മെയ് 1 മുതൽ ഔദ്യോഗികമായി പിന്മാറി. ആറ് പതിറ്റാണ്ട് നീണ്ട അംഗത്വത്തിന് ശേഷമാണ് ഈ ചരിത്രപരമായ നീക്കം. സഖ്യത്തിൽ നിന്ന് പുറത്തുവരുന്നതോടെ നിലവിലുള്ള ഉൽപ്പാദന പരിധിയേക്കാൾ 30 ശതമാനം വരെ എണ്ണ ഉൽപ്പാദനം വർദ്ധിപ്പിക്കാൻ യുഎഇക്ക് സാധിക്കും. ഇത് ഭാവിയിൽ അന്താരാഷ്ട്ര വിപണിയിലെ എണ്ണവില കുറയ്ക്കാൻ സഹായിച്ചേക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam