
കോഴിക്കോട്: ലോക് ഡൗണിനെ തുടര്‍ന്ന് വിദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഗര്‍ഭിണികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച ആതിര നിധിന്‍ ആദ്യ വിമാനത്തില്‍ കോഴിക്കോട്ടെത്തി. ഇനിയുള്ള 14 ദിവസം പേരാമ്പ്രയിലെ വീട്ടിലാണ് ആതിര നിരീക്ഷണത്തില്‍ കഴിയുക. തന്‍റെ ആവശ്യം നിരവധി പേര്‍ക്ക് ഗുണമായതിന്‍റെ സന്തോഷം നാട്ടിലെത്തിയപ്പോഴും ആതിര ഏഷ്യാനെറ്റ് ന്യൂസിനോട് പങ്കുവെച്ചു.
രാത്രി 10.08 നാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയത്. 30 പേരടങ്ങുന്ന സംഘങ്ങളായി തിരിച്ച് യാത്രക്കാരെ വിമാനത്തിന് പുറത്തെത്തിച്ചു. പിന്നെ ലേസർ സ്കാനിംഗ് ഉൾപ്പെടെ സമഗ്രമായ ആരോഗ്യ പരിശോധനകൾക്ക് വിധേയരാക്കി. 49 ഗർഭിണികളും 4 കുട്ടികളും ഉൾപ്പെടെ 181 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. പുലർച്ചെ ഒന്നരയോടെ എല്ലാവരെയും കെഎസ്ആർടിസി ബസുകളിലും ടാക്സികളിലും അതാത് ജില്ലകളിലെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയി.
തൃശൂർ ജില്ലയിൽ നിന്നുള്ളവരാണ് കൊച്ചിയിൽ വിമാനമിറങ്ങിയവരിൽ ഏറെയും(72 പേർ). എറണാകുളം സ്വദേശികളായ 25 പേരും മലപ്പുറത്ത് നിന്നുള്ള 23 പേരും ആലപ്പുഴയിൽ നിന്നും 16 പേരും പാലക്കാട് നിന്നും 15 പേരും കോട്ടയത്ത് നിന്നും 13 പേരും കാസർകോട് നിന്നുള്ള ഒരാളുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. എല്ലാ യാത്രക്കാരിൽ നിന്ന് സത്യവാങ്മൂലം എഴുതിവാങ്ങിയതിന് ശേഷം ആരോഗ്യ വകുപ്പ് പ്രത്യേക സിം കാർഡുകൾ നൽകി. ആരോഗ്യ സേതു ആപ്പ് ഇൻസ്റ്റാൾ ചെയ്യണമെന്നും ഫോൺ സ്വിച്ച് ഓഫ് ചെയ്യാൻ പാടില്ലെന്നും നിർദേശം നൽകി.
ഇവരെല്ലാവരും 7 ദിവസം സർക്കാർ ഏർപ്പെടുത്തിയ നിരീക്ഷണ കേന്ദ്രങ്ങളിലും 7 ദിവസം വീടുകളിലും നിരീക്ഷണത്തിൽ കഴിയണം. ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ എന്നിവർ വീടുകളിൽ നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതി. ഇവർക്ക് സ്വകാര്യ വാഹനങ്ങളിൽ ഒരു ഡ്രൈവറോടൊപ്പം വീടുകളിലേക്ക് മടങ്ങാനും സൗകര്യം ഒരുക്കിയിരുന്നു. ക്വാറന്റൈൻ ലംഘിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും.
Read more: വന്ദേഭാരത് ആദ്യ ദൗത്യം വിജയം; 363 പ്രവാസികള്‍ നാട്ടിലെത്തി; 8 പേര്‍ ഐസൊലേഷനില്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ