ഖത്തർ‌ വ്യോമപാത അടച്ച സംഭവം; തിരുവനന്തപുരത്ത് നിന്നും കൊച്ചിയിൽ നിന്നും ബഹറിനിലേക്ക് പോയ വിമാനങ്ങൾ തിരിച്ചുവിളിച്ച് അധികൃതർ

Published : Jun 23, 2025, 11:12 PM ISTUpdated : Jun 23, 2025, 11:16 PM IST
plane crash

Synopsis

തിരുവനന്തപുരത്ത് നിന്ന് ബഹറിനിലേക്ക് പോയ വിമാനം അധികൃതർ തിരിച്ച് വിളിച്ചു. 10 മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് തിരിച്ച വിമാനത്തെയാണ് തിരിച്ചുവിളിച്ചത്.

തിരുവനന്തപുരം: ഇറാൻ-ഇസ്രയേൽ സംഘർഷം വ്യാപിക്കുന്ന പശ്ചാലത്തിൽ ഖത്തർ വ്യോമപാത അടച്ചതിനാൽ കേരളത്തിൽ നിന്നുള്ള വിമാനങ്ങളെ തിരിച്ചുവിളിച്ച് അധികൃതർ. തിരുവനന്തപുരത്ത് നിന്ന് ബഹറിനിലേക്ക് പോയ വിമാനം അധികൃതർ തിരിച്ച് വിളിച്ചു. 10 മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് തിരിച്ച വിമാനത്തെയാണ് തിരിച്ചുവിളിച്ചത്. ഖത്തർ വ്യോമപാത അടച്ചതാണ് ഇതിന് കാരണം. കൊച്ചിയിൽ നിന്നും നിന്ന് ബഹറിനിലേക്ക് (മസ്കറ്റിലേക്ക്) പോയ വിമാനവും തിരിച്ച് വിളിച്ചതായി റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. വൈകീട്ട് 7.30 ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് തിരിച്ച വിമാനമാണിത്.

ഖത്തർ വ്യോമപാതയിൽ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി ഖത്തർ അറിയിച്ചിരുന്നു. അതിനിടെ, രാജ്യത്തെ സുരക്ഷാ സ്ഥിതി ഭദ്രമാണെന്ന് ഖത്തർ വ്യക്തമാക്കി. സ്ഥിതിഗതികൾ സൂക്ഷമമായി നിരീക്ഷിക്കുന്നതായും കൃത്യമായി മുന്നറിയിപ്പുകൾ മുൻകൂട്ടി നൽകുമെന്നും പ്രവാസികളോടും സന്ദർശകരോടും പൗരന്മാരോടും ഖത്തർ അറിയിച്ചു. ഖത്തറിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ആക്രമണം നടത്തിയിരിക്കുകയാണ് ഇറാൻ. പത്തോളം മിസൈൽ ആക്രമണമാണ് ഇറാൻ നടത്തിയത്. അമേരിക്കയ്ക്കെതിരെ സൈനിക നടപടി തുടങ്ങിയെന്ന് ഇറാൻ വ്യക്തമാക്കി. ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഖത്തറിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യക്കാരോട് പുറത്തിറങ്ങരുതെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. അധികൃതർ നൽകുന്ന നിർദേശങ്ങൾ അനുസരിക്കണമെന്നും മുന്നറിയിപ്പുണ്ട്.

ഇറാഖിലെ അമേരിക്കൻ താവളവും ഇറാൻ ആക്രമിച്ചതായി അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതിനിടെ, ബഹ്റൈനിൽ സുരക്ഷാ സൈറൻ മുഴങ്ങി. സുരക്ഷാ സ്ഥാനങ്ങളിലിരിക്കാൻ ജനങ്ങൾക്ക് നിർദേശം നൽകി. റോഡുകൾ ഉപയോഗിക്കുന്നതിൽ ഔദ്യോഗിക വാഹനങ്ങൾക്ക് മുൻഗണന നൽകിയിട്ടുണ്ട്. അതേസമയം, അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ്റെ ആക്രമണമുണ്ടായെന്ന് ഖത്തർ സ്ഥിരീകരിച്ചു. ആക്രമണത്തെ അപലപിച്ച ഖത്തർ മിസൈലുകളെ പ്രതിരോധിച്ചുവെന്നും വ്യക്തമാക്കി. ഖത്തർ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഫലപ്രദമായി പ്രവർത്തിച്ചുവെന്നും അമേരിക്കൻ ബേസ് നേരത്തെ ഒഴിപ്പിച്ചുവെന്നും ഖത്തർ പറയുന്നു. എന്നാൽ സഹോദര രാഷ്ട്രങ്ങളെ ആക്രമിക്കില്ലെന്ന് ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ പ്രതികരിച്ചതായി റിപ്പോർട്ടുണ്ട്. സഹോദര രാഷ്ട്രങ്ങളെയും പൗരന്മാരെയും ലക്ഷ്യമിടില്ലെന്നും ഗൾഫ് രാഷ്ട്രങ്ങൾ തങ്ങളുടെ ലക്ഷ്യമല്ലെന്നും ഇറാൻ പറയുന്നു.

നിലവിൽ ബഹറൈനും ഇറാഖും വ്യോമപാത അടച്ചു കഴിഞ്ഞു. ഇറാഖിൽ ആക്രമണം ഉണ്ടായതായി ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം