2025 സാമ്പത്തിക വർഷത്തിൽ ലുലു റീട്ടെയ്ൽ 71,585 കോടി രൂപയുടെ റെക്കോർഡ് വരുമാനവും 1856 കോടി രൂപയുടെ അറ്റാദായവും നേടി. വിപുലമായ വികസന പദ്ധതികളും ഇ-കൊമേഴ്‌സ് രംഗത്തെ 38.6% വളർച്ചയുമാണ് ഈ നേട്ടത്തിന് കരുത്തേകിയത്.

അബുദാബി: 2025ലെ സാമ്പത്തിക വർഷത്തിൽ 71,585 കോടി രൂപയുടെ റെക്കോർഡ് വരുമാനവുമായി ലുലു റീട്ടെയ്ൽ. 2025 സാമ്പത്തിക വർഷത്തിലെ രണ്ടാം പകുതിയിൽ 887.58 കോടി രൂപയുടെ ലാഭവിഹിതം പ്രഖ്യാപിച്ചു. ഇതോടെ 2025ലെ നിക്ഷേപകർക്കുള്ള ആകെ ലാഭവിഹിതം 1785 കോടി രൂപയായി ഉയർന്നു. ഇതേ വർഷത്തെ അറ്റാദായം 1856 കോടി രൂപയായി ഉയർന്നു. വിപുലമായ വികസന പദ്ധതികളും ഇ കൊമേഴ്സ് രം​ഗത്തെ മികച്ച വളർച്ചയുമാണ് ലുലുവിന്റെ നേട്ടത്തിന് കരുത്തേകിയത്. മികച്ച വളർച്ചാനിരക്കാണ് ലുലു രേഖപ്പെടുത്തുന്നത്.

2025ൽ മാത്രം 20 പുതിയ സ്റ്റോറുകളാണ് ലുലു തുറന്നത്. 2026 -2028 വർഷത്തിൽ 50 പുതിയ സ്റ്റോറുകൾ കൂടി ലുലു തുറക്കാനും ലക്ഷ്യമിടുന്നു. വിപുലമായ വികസന പദ്ധതികളാണ് ലുലു നടപ്പാക്കുന്നതെന്നും നിക്ഷേപകർക്ക് ഏറ്റവും മികച്ച നേട്ടം നൽകുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു. സുസ്ഥിരമായ വളർച്ചയിലൂടെ ദീർഘകാലാടിസ്ഥാനമാക്കിയുള്ള നയങ്ങളാണ് ലുലു നടപ്പാക്കുന്നതെന്നും അദേഹം കൂട്ടിച്ചേർത്തു.

ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നല്ല വളർച്ചയാണ് ലുലു രേഖപ്പെടുത്തിയത്. ഇ കൊമേഴ്സ് വിൽപ്പനയിൽ മാത്രം 38.6 ശതമാനം അധിക വളർച്ചയോടെ ആകെ 51.8 ശതമാനത്തിന് അധിക വളർച്ച നേടി. 7.3 ശതമാനം അധിക ഓൺലൈൻ ഉപഭോക്താക്കളുടെ സാന്നിദ്ധ്യം പ്രകടമായി. 29.8 ശതമാനത്തിന്റെ വളർച്ച പ്രൈവറ്റ് ലേബൽ രേഖപ്പെടുത്തിയെന്നും പുറത്തുവിട്ട കണക്കുകൾ പറയുന്നു. ലുലുവിന്റെ ഹാപ്പിനെസ് ലോയൽറ്റി മെമ്പർഷിപ്പിച്ചിൽ അം​ഗങ്ങളാകുന്ന ഉപഭോക്താക്കളുടെ എണ്ണത്തിലും വർധനവുണ്ടായി. 8.4 മില്യൺ പേർ നിലവിൽ ലോയൽറ്റി പ്രോ​ഗ്രാം അം​ഗങ്ങളാണ്.